തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ പിന്തുണച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. അപവാദങ്ങളുടെ പെരുമഴയാണ് ചിന്തയ്‌ക്കെതിരെ ഇറക്കിക്കൊണ്ടിരിക്കുന്നതെന്നും ഒരു പെണ്‍കുട്ടിയെ ഇങ്ങനെ മാനസികമായി തളര്‍ത്തരുതെന്നും പി കെ ശ്രീമതി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. വിമര്‍ശനമാവാം എന്നാല്‍ 'കേട്ട പാതി കേള്‍ക്കാത്ത പാതി' നീചവും നികൃഷ്ടവുമായ വിമര്‍ശനമുയര്‍ത്തുന്നത് സ്ത്രീ ആയതുകൊണ്ടുമാത്രമാണെന്ന് അവര്‍ പറഞ്ഞു.
'ഉന്നത വിദ്യാഭ്യാസ യോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാനുളള കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ (അവിവാഹിതയാണെങ്കില്‍ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താനാകണം വിമര്‍ശനം. അവഹേളിക്കരുത്. സഖാവ് ചിന്തയ്‌ക്കെതിരെ ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത് വിമര്‍ശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതയ്ക്കും ഒരതിരുണ്ട്. ഇത് തുടരരുത്'- പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടി വിവാദങ്ങള്‍ക്കുപിന്നാലെയാണ് റിസോര്‍ട്ടിലെ താമസത്തിന്റെ പേരില്‍ ചിന്താ ജെറോം വീണ്ടും വിവാദത്തിലായത്. ആഢംബര ഹോട്ടലില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്ത കുടുംബത്തോടൊപ്പം താമസിച്ചെന്നും 38 ലക്ഷം രൂപയായിരുന്നു വാടകയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം ഇഡിക്കും വിജിലന്‍സിനും പരാതി നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പികെ ശ്രീമതിയുടെ പ്രതികരണം.