കൊല്ലം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം തങ്കശ്ശേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി റിസോർട്ട് ഉടമ. ചിന്ത ജെറോം കുടുംബ സുഹൃത്താണെന്നും വിവാദങ്ങളില്‍ തന്‍റെ റിസോര്‍ട്ടിനെ കൂടി ഉള്‍പ്പെടുത്തിയത്തില്‍ ആശങ്കയുണ്ടെന്നും റിസോര്‍ട്ട് ഉടമ ഡാർവിൻ ക്രൂസ് പറഞ്ഞു. ചിന്ത ജെറോം റിസോര്‍ട്ടില്‍ താമസിച്ചത് വാടക നല്‍കിയിട്ടാണെന്നും അവരുടെ അമ്മയെ ചികിത്സിക്കുന്നത് തന്‍റെ ഭാര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ പാലിച്ചാണ് സ്ഥാപനം നടത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാൽ വിവാദം സൃഷ്ടിക്കുമ്പോൾ പണം മുടക്കി സ്ഥാപനം നടത്തി വരുന്ന തന്നെപ്പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുന്നുവെന്നും ഡാർവിൻ കൂട്ടിച്ചേര്‍ത്തു.
ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്ത ജെറോം ആഡംബര റിസോര്‍ട്ടില്‍ താമസിച്ചുവെന്നും ഇതിനുള്ള വരുമാന സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പ്രതിദിനം 8500രൂപയാണ് റിസോര്‍ട്ടിന്‍റെ വാടകയെന്നും ഈ കണക്കനുസരിച്ച് 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, റിസോര്‍ട്ട് വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം തന്നെ രംഗത്തെത്തിയിരുന്നു. തന്‍റെ സ്വകാര്യത പുറത്തുപറയുന്നതില്‍ ദുഃഖമുണ്ട്, അമ്മയുടെ ചികിത്സയുടെ ഭാഗമായാണ് റിസോര്‍ട്ടിലേക്ക് താമസം മാറിയത്. വാടകയായി നൽകിയിരുന്നത് 20,000 രൂപയാണ്. ഇത് നൽകിയത് താനും അമ്മയും ചേർന്നാണ്. ഹോട്ടലിൻ്റെ പേരിൽ ക്രമക്കേടുണ്ടെങ്കിൽ അത് തന്നെ ബാധിക്കില്ല.വിമർശിക്കുന്നവർ തന്റെ അവസ്ഥ മനസിലാക്കണമെന്നും ചിന്താ ജെറോം പറഞ്ഞു.