അങ്കാറ: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോ മാഗസിനെതിരെ കടുത്ത വിമര്‍ശനം. മാഗസിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും മറിഞ്ഞ് കിടക്കുന്ന കാറിന്‍റെയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ കൂമ്പാരത്തിന്‍റെയും കാര്‍ട്ടൂണ്‍ പങ്കുവെച്ചത്. 'ടാങ്കറുകള്‍ അടക്കേണ്ടി' വന്നില്ല എന്ന തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ പരിഹസിച്ച ഷാര്‍ലി ഹെബ്ദോ മാഗസിനെതിരെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. കാര്‍ട്ടൂണ്‍ വിവേചനരഹിതമാണെന്നും ഇരുണ്ട തമാശയാണെന്നും ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടു.
ഷാര്‍ലി ഹെബ്ദോയെ പരിഹസിച്ച് നിരവധി കാര്‍ട്ടൂണുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ടോയ്‌ലറ്റ് പേപ്പറിന്‍റെ നിലവാരമേ മാഗസിനുള്ളു എന്ന് കാണിക്കുന്ന നിരവധി ചിത്രങ്ങള്‍ ഷാർലി ഹെബ്ദോയുടെ പോസ്റ്റിന് താഴെ ആളുകൾ കമന്റ് ചെയ്തു. നേരത്തെ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ മാഗസിനാണ് ഷാര്‍ലി ഹെബ്ദോ.
അതേസമയം, ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയിലും സിറിയയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 12,000 കടന്നു. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാല്‍ കൂടുതല്‍പ്പേരെ രക്ഷിക്കാമെന്ന സാധ്യത മങ്ങുകയാണ്. മരണസംഖ്യ 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടുരാജ്യങ്ങളിലുമായി 2.3 കോടിപ്പേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ.യുടെ വിലയിരുത്തല്‍.