ചെന്നൈ: അവാർഡ് ദാന ചടങ്ങിന്റെ മുഖ്യ സ്‌പോൺസർ അദാനി ഗ്രൂപ്പായതിന്റെ പേരിൽ പുരസ്‌കാരം നിരസിച്ച് തമിഴ് ദളിത് എഴുത്തുകാരി സുകീർത്തറാണി. അദാനി ഗ്രൂപ്പ് സ്‌പോൺസർ ചെയ്യുന്ന പുരസ്‌കാരം സ്വീകരിക്കുന്നത് തന്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുകീർത്തറാണി അവാർഡ് നിരസിച്ചത്. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ 'ദേവി അവാർഡ്' ആണ് എഴുത്തുകാരി വേണ്ടെന്നുവെച്ചത്. ഓരോ മേഖലകളിലെയും സംഭാവനകൾക്ക് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 12 വനിതകൾക്കാണ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ദേവി പുരസ്‌കാരം നൽകുന്നത്. ദളിത് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സുകീർത്തറാണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
'ഇന്നലെയാണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർ അദാനിയാണെന്ന് ഞാനറിഞ്ഞത്. അദാനി ഗ്രൂപ്പിൽനിന്നോ അവർ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പരിപാടിയിൽനിന്നോ അവാർഡ് സ്വീകരിക്കുന്നത് ഞാൻ പറയുന്ന രാഷ്ട്രീയത്തിനും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനും എതിരാണെന്ന് കരുതുന്നു. അതിനാൽ ദേവി അവാർഡ് സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. എന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒരിക്കലും വ്യതിചലിക്കാൻ ആഗ്രഹിക്കുന്നില്ല'- സുകീർത്തറാണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേവി അവാർഡ്‌സിന്റെ 23-ാമത് പതിപ്പ് ബുധനാഴ്ച്ച ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽവെച്ചാണ് നടന്നത്. ശാസ്ത്രജ്ഞ ഗഗൻദീപ് കാങ്, സാമൂഹ്യപ്രവർത്തക രാധിക സന്താനകൃഷ്ണ, സ്‌ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ തുടങ്ങി 12 പേരെയാണ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ദേവി അവാർഡ്‌സിനായി തെരഞ്ഞെടുത്തത്.