യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍. കടന്നാക്രമണങ്ങളെ അതിജീവിച്ച് ചിന്ത ജെറോം നേടിയെടുത്ത ശക്തിയും നിശ്ചയദാർഡ്യവും സമകാലിക സ്ത്രീമുന്നേറ്റത്തിന് സഹായകമാവുമെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. കുത്തകകൾ നടത്തുന്ന മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല. ആ വിമർശനത്തെ അതിജീവിച്ച് കടന്നു പോന്നാണ് അവർ കരുത്തു നേടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചിന്ത ജെറോമിൻ്റെ സന്തതസഹചാരിയായ അമ്മ ചുറ്റും കൂടുന്ന മാധ്യമസമൂഹത്തെ പകച്ചു നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എല്ലാ അമ്മമാരും പാവങ്ങളാണ്. പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന തീരെ ചെറിയ പെൺകുട്ടിക്കാലം മുതൽക്കേ പ്രമുഖ മാധ്യമങ്ങളുടെ രൂക്ഷമായ കടന്നാക്രണങ്ങളെ നേരിട്ടയാളാണ് ചിന്ത. അവരുടെ വാക്കും വസ്ത്രവും ഊണും ഉറക്കവും പഠനവും പരീക്ഷയും ശമ്പളവും കുടിശ്ശികയും നാക്കുപിഴയും നോട്ടപ്പിശകും ഉൾപ്പെടെ ഒരു മനുഷ്യജീവിതത്തിൽ എന്തൊക്കെ ഉണ്ടോ അതിനെയെല്ലാം ചുറ്റും കൂടിനിന്ന് ആർത്തുല്ലസിച്ച് അവർ ആക്ഷേപിച്ചിട്ടുണ്ട്.
കുത്തകകൾ നടത്തുന്ന മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല. ആ വിമർശനത്തെ അതിജീവിച്ച് കടന്നു പോന്നാണ് അവർ കരുത്തു നേടുന്നത്. ചിന്തയെ സംബന്ധിച്ച് ഒരു പ്രത്യേകത ആക്ഷേപകരുടെ കൂട്ടത്തിൽ ഇടതുപക്ഷമാന്നെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചില മധ്യവർഗ്ഗ പുരുഷുക്കളും ഉണ്ട് എന്നതാണ്. അതിനു കാരണം അന്വേഷിച്ച് പാഴൂരിലേക്ക് പോകേണ്ടതില്ല. തലയുയർത്തിപ്പിടിക്കുന്ന സ്ത്രീ എന്നതാണ് പ്രശ്നം. ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്തം ഏതൊക്കെ മനസ്സുകളിലാണ് ഒളിച്ചിരിപ്പുള്ളതെന്നും എപ്പോഴാണ് പുറത്തു വരിക എന്നും പറയാനാവില്ല. ചിന്തയെ വിമർശിക്കുന്നതിലൂടെ പുരുഷാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തക എങ്ങനെയാവണം എന്ന് അവർ നിർണ്ണയിക്കുകയാണ്.
എന്തായാലും കടന്നാക്രമണങ്ങളെ അതിജീവിച്ച് ഇന്ന് ചിന്ത ജെറോം നേടിയെടുത്ത ശക്തിയും നിശ്ചയദാർഡ്യവും സമകാലിക സ്ത്രീമുന്നേറ്റത്തിന് സഹായകമാവും.