തിരുവനന്തപുരം: കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ സ്വാശ്രയ സാമ്പത്തികശക്തിയാക്കി മാറ്റും. അതിനുള്ള ചാലകശക്തിയായി ചരിത്രം ഈ ബജറ്റിനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും അടയാളപ്പെടുത്തും. പ്രതിസന്ധികളെ ചെറുത്തുതോൽപ്പിച്ച് നവകേരളത്തിന്റെ സൃഷ്ടിക്കായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ ക്ഷേമപെൻഷൻ നിർത്തണോ, വികസനം മുടക്കണോ എന്നതാണ് ചോദ്യം. 11,000 കോടിയാണ് ക്ഷേമപെൻഷന് ആവശ്യം. സംസ്ഥാനത്ത് ആകെയുള്ളത് 85 ലക്ഷം കുടുംബമാണ്. അതിൽ 62 ലക്ഷത്തിലധികം പേർക്ക് നൽകുന്ന പെൻഷൻ ഇല്ലാതാക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ധന സെസായി രണ്ടുരൂപ ശേഖരിക്കുമ്പോൾ ലഭിക്കുന്നത് 750 കോടിയാണ്. എന്നാൽ, 20 രൂപവീതം വർഷം 7500 കോടി കേന്ദ്രം എത്രയോ വർഷമായി കേരളത്തിൽനിന്ന് പിരിക്കുന്നു. മദ്യനികുതിയിൽ വർധിപ്പിച്ച തുകയും ഇന്ധന സെസും സോഷ്യൽ സെക്യൂരിറ്റി സീഡ് ഫണ്ടിലേക്കാണ് പോകുക. മദ്യത്തിന് രണ്ടുവർഷമായി നികുതി വർധിപ്പിച്ചിട്ടില്ല. 1000 രൂപയ്‌ക്കു താഴെയുള്ള മദ്യത്തിന് 20ഉം 1000നു മുകളിലുള്ളതിന് 40 രൂപയുമാണ് വർധിപ്പിച്ചത്. കേന്ദ്ര ബജറ്റിൽ ചെയ്‌തതുപോലെ ഒരു മേഖലയ്‌ക്കുള്ള വിഹിതവും കേരളം കുറച്ചിട്ടില്ല. പഞ്ചായത്തുകൾക്കുള്ള വിഹിതം 26.5ൽനിന്ന് 27 ശതമാനമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ടിൽ കുറവു വന്നിട്ടില്ല. നികുതിപിരിവിൽ വീഴ്‌ചയെന്ന ആരോപണം ശരിയല്ല. കഴിഞ്ഞ രണ്ടുവർഷം 27,000 കോടി രൂപ അധികമായി പിരിച്ചു. ജിഎസ്‌ടിയിൽ 25 ശതമാനവും വാറ്റിൽ 20 ശതമാനവും വർധനയുണ്ടായി. ധനകമ്മി 3.91ൽ നിന്ന് 3.61 ലേക്ക് താണു. അടുത്ത വർഷം 3.51 ആകും. തനതു നികുതിവരുമാനം 47,660 കോടിയിൽനിന്ന് 2021–22ൽ 58,340 കോടിയായി. ഈ വർഷം 70,188 കോടിയാകും. കേരളം കടക്കെണിയിലല്ല. കേരളം കട്ടപ്പുറത്താകണമെന്ന ചിലരുടെ സ്വപ്‌നമാണ് കട്ടപ്പുറത്താകുക - ധനമന്ത്രി പറഞ്ഞു.
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ സർവവും നഷ്ടമായവർക്ക് കേരളം 10 കോടി രൂപ നൽകും. ലോകവും രാജ്യവും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിയാതെ കാടു കാണാതെ മരം കാണുന്ന നിലയാണ് പ്രതിപക്ഷം. കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്ന വ്യത്യസ്‌ത സാമ്പത്തിക ശൈലയിയെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിൽ വർഷം 968 നിയമനങ്ങൾ പിഎസ്‌സിവഴി നടക്കുമ്പോൾ കേരളത്തിൽ 33,396 ആണ്. ഒന്നാം പിണറായി സർക്കാർ 1.61 ലക്ഷം പേരെയാണ് നിയമിച്ചത്. 37,840 തസ്‌തിക സൃഷ്ടിച്ചു. ഈ സർക്കാർ ഇതുവരെ 37,340 നിയമനം നടത്തി. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്കെല്ലാം ബജറ്റ് വിഹിതം വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.