കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസില്‍ തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി. സ്‌റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ നിലപാടെടുത്തതോടെയാണ് നടപടി. പരാതി ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ടുകൊടുത്തിട്ടില്ലെന്നും സത്യവാങ്മൂലം വ്യാജമാണെന്നും യുവതി കോടതിയില്‍ പറഞ്ഞു. കേസില്‍ ഉണ്ണി മുകുന്ദനുവേണ്ടി ഹാജരായത് ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയെന്ന് കാണിച്ച് സൈബി ജോസ് സമര്‍പ്പിച്ച രേഖ വ്യാജമെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് കേസിലെ തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയത്.
ജസ്റ്റിസ് കെ ബാബുവാണ് കേസ് പരിഗണിച്ചത്. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ അഭിഭാഷകനും ഉണ്ണി മുകുന്ദനും വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയില്‍ തട്ടിപ്പു നടന്നിരിക്കുകയാണെന്നും അത് അതീവ ഗൗരവമുളള വിഷയമാണെന്നും കോടതി പറഞ്ഞു. ഈ മാസം പതിനേഴിന് കേസില്‍ വിശദമായ വാദം കേള്‍ക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. രണ്ടുവര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുളള ഉണ്ണി മുകുന്ദന്റെ ഹര്‍ജികള്‍ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തളളി. സ്‌റ്റേ നീക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് പറയുന്നത്.