തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം. ഇടതുപക്ഷ നേതാക്കളായ കെ കെ ശൈലജ, പി കെ ശ്രീമതി, എ എ റഹീം തുടങ്ങി നിരവധിയാളുകളാണ് കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഇടതുപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്.
പഴയ മാടമ്പി സംസ്കാരത്തിൻ്റെ ബാക്കിപത്രമാണ് സുരേന്ദ്രൻ്റെ പ്രതികരണത്തിലൂടെ വെളിവായതെന്ന് കെ കെ ശൈലജ പറഞ്ഞു. സഖാവ് ചിന്താ ജെറോമിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു പെൺകുട്ടിയെ കുറിച്ച് ഇത്തരം നീചമായ പദപ്രയോഗങ്ങളിലൂടെ അധിക്ഷേപം നടത്തുന്നത് അത്തരം സംസ്കാരത്തിൻ്റെ ഉടമകളാണ്. ചിന്താ ജെറോമിനെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി തുടർച്ചയായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്രയും തരംതാണ പദപ്രയോഗം നടത്തിയ കെ സുരേന്ദ്രനെതിരെ കേരളത്തിൻ്റെ പൊതു സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ചിന്താ ജെറോമിനെ നിന്ദ്യവും മ്ലേച്ഛവുമായ ഭാഷയിൽ അധിക്ഷേപിച്ച ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മാപ്പ് പറയണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു. കെ.സുരേന്ദ്രന്റെ പ്രസ്താവന അധമ സംസ്കാരത്തിന്റെ ഭാഗമാണ്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ബിജെപി നേതാവിന്റെ നിലപാടിനെതിരെ കേരളീയ സമൂഹം ശക്തിയായി പ്രതിഷേധിക്കണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു. ഒരു പെൺകുട്ടിയെക്കുറിച്ച് ഇത്രയും നിന്ദ്യവും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയ സുരേന്ദ്രൻ എത്ര തരംതാണ ചെളിക്കുണ്ടിലാണ് പതിച്ചിരിക്കുന്നതെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്. സുരേന്ദ്രന്റെ അഭിപ്രായം ബിജെപി നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും അതറിയാൻ താൽപര്യമുണ്ടെന്നും ശ്രീമതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വന്തം സംസ്കാരം എന്താണെന്നു ബിജെപി പ്രസിഡന്റു സ്വയം വെളിപ്പെടുത്തുകയാണെന്ന് എ എ റഹീം എംപി പറഞ്ഞു. സ്ത്രീ വിരുദ്ധവും സംസ്കാരശൂന്യവുമായ പ്രതികരണമാണ് സുരേന്ദ്രൻ നടത്തിയത്. ബിജെപിയുടെ നിലവാരമില്ലാത്ത ഈ രാഷ്ട്രീയ രീതിയെ കേരളം ഒറ്റപ്പെടുത്തുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.