പതിറ്റാണ്ടുകളായുള്ള ഇസ്രയേൽ – പലസ്തീൻ തർക്കത്തിനു പരിഹാരമായി വൈറ്റ് ഹൗസിൽ അവതരിപ്പിച്ച മധ്യപൂർവദേശ സമാധാന പദ്ധതിയെ ‘പുതിയ പ്രഭാതം’ എന്നാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ 'വിശാല മനസ്കതയിലും' ഇസ്രായേലിനോടുള്ള അനുഭാവ പൂർണ്ണമായ നിലപാടിലും നെതന്യാഹു സന്തോഷം പ്രകടിപ്പിച്ചപ്പോൾ, ‘ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും പദ്ധതിയുടെ സ്ഥാനം’ എന്നായിരുന്നു പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മറുപടി.
അധിനിവേശ പലസ്തീൻ പ്രദേശത്തെ ഭൂരിഭാഗം ഇസ്രായേലി കുടിയേറ്റങ്ങളേയും അംഗീകരിക്കുക, ഇസ്രായേലിന്റെ ‘അവിഭാജ്യ’ തലസ്ഥാനമായി ജറുസലേം സ്ഥാപിക്കുക, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ മൂന്നിലൊന്ന് വരുന്ന ജോർദാൻ താഴ്‌വര ഇസ്രായേലിന്റെ ഭാഗമായി അംഗീകരിക്കുക, വെസ്റ്റ് ബാങ്കിന്റെ 30% ഭൂപ്രദേശവും നഷ്ടമായതിനാല്‍ അതു നികത്താന്‍ പലസ്തീൻ രാഷ്ട്രത്തിന് ഗാസയ്ക്ക് സമീപമുള്ള മരുഭൂമി വിട്ടു നല്‍കുക, തുടങ്ങിയ നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടു വച്ചത്. ഒറ്റ നോട്ടത്തില്‍തന്നെ ഏകപക്ഷീയമെന്നു തോന്നിക്കുന്ന ഈ നിര്‍ദേശങ്ങളെ ഒമാന്‍, യു.എ.ഇ, ബഹറൈന്‍ പോലുള്ള അറബ് രാഷ്ട്രങ്ങളും അംഗീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ തുര്‍ക്കിയും, ഇറാനും നിശിതമായ ഭാഷയില്‍ ട്രംപിന്‍റെ പദ്ധതിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.
കൊട്ടിഘോഷിച്ച് അവതരിപ്പിച്ച സമാധാന പദ്ധതി, നിലവിലെ സ്ഥിതി വഷളാക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലും ട്രംപിനെതിരേയും നെതന്യാഹുവിനെതിരേയും പ്രതിഷേധം അലയടിക്കുകയാണ്. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള പദ്ധതിയല്ല ഇതെന്നും, മറിച്ച്, പലസ്തീനുമേല്‍ ഇസ്രായേല്‍ പരമാധികാരം സ്ഥാപിക്കാനുള്ളതാണെന്നും പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ പറഞ്ഞു. ട്രംപിന്റെ പ്രസ്താവന വെല്ലുവിളിയാണെന്നും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹമാസ് വക്താവ് സമി അബു സൂരി വ്യക്തമാക്കി.