തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഐ ജി ലക്ഷ്മണയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. പുരാവസ്തു -സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ഐ ജി ലക്ഷ്മണയെ സസ്പെന്ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ റദ്ദാക്കി ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഒരു വര്‍ഷവും രണ്ട് മാസവുമായി സസ്‌പെന്‍ഷനിലായിരുന്ന ഐജിയാണ് ഇപ്പോള്‍ സര്‍വ്വീസിലേക്ക് തിരിച്ചു വരുന്നത്. വകുപ്പുതല നടപടി പൂർത്തിയാക്കിയെന്നാണ് വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നും പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. കൂടാതെ ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയതെന്നും ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്‍റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഐ ജി ലക്ഷ്മണയെ സസ്പെന്ഡ് ചെയ്തത്. 1997 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലക്ഷ്മണ.