സൂറിച്ച്: ഈ വര്‍ഷത്തെ 'ഫിഫ ദ ബെസ്റ്റ്' പുരസ്ക്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അര്‍ജന്റീന നായകന്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസേമ, കിലിയൻ എംബാപ്പേ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത മെസ്സിക്കാണ് പുരസ്ക്കാരം ലഭിക്കാന്‍ സാധ്യതയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തവണത്തെ ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളാണ് മെസിയുടെതായി പിറന്നത്. കൂടാതെ ഇത്തവണത്തെ ഗോള്‍ഡന്‍ ബാള്‍ പുരസ്ക്കാരം ലഭിച്ച താരം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം, ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിക്കുകയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്തതാണ് എംബാപ്പെയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. 2022ൽ ബാലൻ ദി ഓർ പുരസ്കാരം നേടിയ കരീം ബെൻസേമയ്ക്ക് പരിക്കുമൂലം ഇത്തവണത്തെ ലോകകപ്പ് മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബെൻസേമ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനം കാഴ്ചവെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫിഫയുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. നിലവിലെ ജേതാവ് റോബർട്ട് ലെവൻഡോവ്സ്കിക്ക് അവസാന മൂന്നിൽ ഇടം പിടിക്കാനായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇംഗ്ലണ്ടിന്‍റെ ബേത്ത് മീഡ്, അമേരിക്കയുടെ അലക്സ് മോർഗൻ, സ്പെയിനിന്‍റെ അലക്സിയ പ്യൂടിയാസ് എന്നിവരാണ് വനിതാ വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ. കഴിഞ്ഞ ജൂലൈ മുതൽ അലക്സിയ കാൽമുട്ടിനേറ്റ പരിക്കുമൂലം പുറത്താണെങ്കിലും അവരെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എമിലിയാനോ മാർട്ടിനസ്, യാസീൻ ബോനോ, തിബോത് കോര്‍ട്വ എന്നിവർ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനും ലിയോണൽ സ്കലോണി, പെപ് ഗാർഡിയോള, കാർലോ ആഞ്ചലോട്ടി എന്നിവർ മികച്ച പരിശീലകനുള്ള പുരസ്കാര പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഫെബ്രുവരി 27 ന് പാരിസില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുക.