ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫൈനലിലെ വിവാദ 'അംഗവിക്ഷേപ'ത്തില്‍ വിശദീകരണവുമായി അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസ്. കോപ്പ അമേരിക്കയിലെ മത്സരത്തിനിടയിലും താന്‍ സമാനമായ ആഘോഷം നടത്തിയിരുന്നുവെന്നും ആസമയം തന്നെ മെസ്സി താക്കീത് ചെയ്തിരുന്നുവെന്ന് എമി മാര്‍ട്ടിനെസ് പറഞ്ഞു. ഇത്തരം രീതികള്‍ ആവര്‍ത്തിക്കരുതെന്ന് ടീമഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. താന്‍ അതിനെ ഒരു തമാശയായി മാത്രമാണ് കണ്ടത്. എംബാപ്പെ മികച്ച താരമാണ്. അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് താന്‍ കരുതുന്നതെന്നും എമി മാര്‍ട്ടിനെസ് പറഞ്ഞു. ഫ്രഞ്ച് മാധ്യമം 'ഫ്രാൻസ് ഫുട്‌ബോളി'നു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'ലോകകപ്പ് നേടിയതിന് ശേഷം ഞാന്‍ നടത്തിയ ആഘോഷപരിപാടികളില്‍ ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ഒരു തമാശയുടെ ഭാഗമായി ചെയ്തതാണ്. ആ സംഭവത്തിനുശേഷം ഇത്തരം രീതിയിലുള്ള അംഗവിക്ഷേപങ്ങള്‍ നടത്തരുതെന്ന് മെസ്സി എന്നെ താക്കീത് ചെയ്തിരുന്നു. ഡ്രസിംഗ് റൂമില്‍ വെച്ച് നടത്തിയ ആഘോഷപരിപാടികള്‍ എംബാപ്പെയെ വ്യക്തിപരമായി ഉദ്ദേശിച്ചല്ല. ഡ്രസിംഗ് റൂമില്‍ നടന്ന കാര്യങ്ങള്‍ ഒരിക്കലും പുറത്തുപോകാന്‍ പാടില്ലായിരുന്നു. എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരുവിധലുള്ള പ്രശ്നങ്ങളുമില്ല. എന്റെ കരിയറിൽ ഉടനീളം, ഞാൻ ഫ്രഞ്ചുകാരുമായി കളിച്ചിട്ടുണ്ട്, എനിക്ക് ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഞാൻ എങ്ങനെയുള്ള ആളാണെന്ന് നിങ്ങൾക്ക് ജിറൂദിനോട് ചോദിക്കാം. ഫ്രഞ്ച് സംസ്കാരവും അവിടുത്തെ രീതികളും എനിക്ക് വളരെ ഇഷ്ടമാണ്. മെസി വിരമിച്ചാൽ എംബാപ്പെ നിരവധി തവണ ബാലൻ ദ്യോർ സ്വന്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' - എമി മാര്‍ട്ടിനെസ് പറഞ്ഞു.