ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം വെങ്കടേഷ് പ്രസാദ്. കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ആരുടെയൊക്കയോ താത്പര്യംമൂലമാണെന്ന് വെങ്കിടേഷ് പറഞ്ഞു. ഓരോരുത്തരുടെയും പ്രകടനമാണ് ക്രിക്കറ്റില്‍ പ്രധാനം. അടുത്തിടെയായി കെ എല്‍ രാഹുലിന് മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. എന്നിട്ടും കഴിവുള്ള മറ്റുപല താരങ്ങളെയും തഴഞ്ഞുകൊണ്ട് രാഹുല്‍ ഇപ്പോഴും ടീമില്‍ തുടരുകയാണെന്ന് വെങ്കടേഷ് പ്രസാദ് ആരോപിച്ചു. നാഗ്പുർ ടെസ്റ്റിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ ഓപ്പണറാക്കിയ തീരുമാനം തനിക്കു മനസ്സിലാകുന്നും അദ്ദേഹം പറഞ്ഞു.
'കെ എൽ രാഹുലിന്റെ കഴിവില്‍ എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വളരെ താഴെയാണ്. 46 ടെസ്റ്റുകൾക്ക് ശേഷം 34 ടെസ്റ്റ് ശരാശരിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ 8 വർഷത്തിലേറെയും സാധാരണമാണ്. ഇന്ത്യൻ ഇന്നിങ്സിൽ 71 പന്തുകൾ നേരിട്ട രാഹുൽ 20 റൺസ് മാത്രമാണ് നേടിയത്. സ്ഥിരമായി അസ്ഥിരത പുലർത്തുന്ന താരമാണ് രാഹുല്‍. 8 വർഷമായി ഇന്ത്യൻ ടീമിനൊപ്പമുള്ള ഒരാൾ ഇങ്ങനെ നിരന്തരം മോശം പ്രകടനം കാഴ്ച വയ്ക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കണം. പകരം, മികച്ച തലച്ചോറുള്ള അശ്വിനെ ടെസ്റ്റ് ഫോർമാറ്റിൽ വൈസ് ക്യാപ്റ്റനാക്കണം. അല്ലെങ്കിൽ പൂജാരയോ ജഡേജയോ അഗർവാളിനെയോ ആക്കണം. ഇവരെല്ലാം രാഹുലിനെക്കാള്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്' - വെങ്കടേഷ് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
#article-1044#