ന്യൂയോര്‍ക്ക്: ലോക പ്രശസ്ത മാധ്യമ വിനോദ കമ്പനിയായ ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 7000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പിരിച്ചുവിടലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ ചില ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പുനസംഘടിപ്പിക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.
ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2021- ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 1,90000 പേര്‍ ഡിസ്നിയില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ എണ്‍പതു ശതമാനം പേരും മുഴവന്‍ സമയ ജീവനക്കാരാണ്.
അടുത്തിടെ,സോഫ്റ്റ്‌വെയര്‍ കമ്പനിയായ 'സൂം' ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പതിനഞ്ച് ശതമാനം ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കമ്പനി അറിയിച്ചത്. ഈ വരുന്ന സാമ്പത്തിക വര്‍ഷം തന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി മേധാവി എറിക് യുവാനെ പറഞ്ഞു. നേതൃനിരയിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തും. അവരുടെ ബോണസുകളിലും കുറവുണ്ടാവുമെന്നും എറിക് യുവാനെ അറിയിച്ചു.
ഇകൊമേഴ്സ് കമ്പനിയായ ആമസോണും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ തീരുമാനിച്ചത്. കൂടാതെ ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഷയര്‍ ചാറ്റ്, ഒയോ, തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.