റെയ്ഡുകളിലൂടെ മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സര്‍ക്കാരിന്‍റെ പതിവ് തന്ത്രമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ മാധ്യമ സ്ഥാപനത്തിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നു. പ്രതികാരപരമായ ഈ നടപടിയിലൂടെ മാധ്യമ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണം എന്ന മോദി സർക്കാരിന്റെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ ഊട്ടിയുറപ്പിക്കപ്പെടുമെന്നും സിപിഎം പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡോക്യുമെന്ററി ബിബിസി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ബി ബി സി ഓഫിസുകളില്‍ റെയ്ഡ് നടത്തിയത്.
സിപിഎം പോളിറ്റ്ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെ സിപിഐ എം അപലപിക്കുന്നു. 'ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ബിബിസി ടെലിവിഷൻ ചാനലിനെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള നഗ്നമായ ശ്രമമാണിത്. ആദായനികുതി വകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും റെയ്ഡുകളിലൂടെ ഇന്ത്യൻ മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രമാണ്. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ മാധ്യമ സ്ഥാപനത്തിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നു. പ്രതികാരപരമായ ഈ നടപടിയിലൂടെ മാധ്യമ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണം എന്ന മോദി സർക്കാരിന്റെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ ഊട്ടിയുറപ്പിക്കപ്പെടും.