ദോഹ: ലോകകപ്പിനായി നിര്‍മ്മിച്ച 10,000 മൊബൈല്‍ വീടുകള്‍ ഭൂകമ്പ ബാധിതര്‍ക്ക് നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ലോകകപ്പിനായി നിര്‍മ്മിച്ച 10,000 മൊബൈല്‍ വീടുകള്‍ ഇരു രാജ്യങ്ങള്‍ക്കുമായി നല്‍കാമെന്ന് ഖത്തര്‍ അറിയിച്ചത്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. തുർക്കിയിൽ മാത്രം 25 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി ഖത്തര്‍ സൈന്യം തുര്‍ക്കിയിലെത്തിയിരുന്നു. ദുരന്തബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുമായാണ് ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ ആദ്യ സംഘത്തെ അയച്ചത്. അടിയന്തര വൈദ്യസഹായം അടക്കം ഈ സംഘം ലഭ്യമാക്കിയിരുന്നു. അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുർക്കിയിലെ ഇസ്കെൻഡെറൂനിൽ താൽക്കാലിക ആശുപത്രി നിർമിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വിദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ പോലും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജർമൻ, ഇസ്രായേൽ, ഓസ്ട്രിയന്‍ രക്ഷാസംഘങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് പിന്മാറിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്മ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവര്‍ക്കുള്ള അടിയന്തിര ധനസഹായവും ഉള്‍പ്പെടെ 1. 78 ബില്ല്യണ്‍ ഡോളര്‍ ലോകബാങ്ക് തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.