തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സ്‌മാർട്ട് കാർഡ് ആക്കുന്നതിനെതിരെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിൻെറ സ്‌റ്റേ ഡിവിഷൻ ബെഞ്ച് നീക്കി. 2006 മുതൽ ഉണ്ടായിരുന്ന നിയമ തടസ്സമാണ് നീങ്ങിയത്. ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും ചിപ്പ് ഘടിപ്പിച്ച സ്‌മാർട്ട് കാർഡായി ഇറക്കാനാനാവശ്യമായ നടപടികൾ ആരംഭിക്കാൻ സംസ്ഥാനത്തെ വാഹനവകുപ്പിന് അനുമതി നൽകിയാണ് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
ഡ്രൈവിങ് ലൈസൻസും RC ബുക്കും ചിപ്പ് ഘടിപ്പിച്ച പ്ലാസ്റ്റിക് സ്മാർട്ട് കാർഡായി ഇറക്കാനുള്ള സംസ്ഥാന വാഹനവകുപ്പിന്റെ വർഷങ്ങളായുള്ള ശ്രമങ്ങൾക്ക് തടസ്സം നിന്നിരുന്നത് റോസ്മെർട്ട എന്ന ഭീമൻ കമ്പനിയായിരുന്നു. ലൈസന്‍സ് സ്മാർട്ട്കാർഡിലേക്കു മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ വർഷങ്ങള്‍ക്കു മുന്നേ തീരുമാനിച്ചിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത കെൽട്രോണിനെയും പിന്നീട് കെബിപിഎസ് എന്ന സ്ഥാപനത്തേയും പ്രിന്റിങ് ഏല്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, കെൽട്രോണിനും KBPS നും സ്വന്തമായി ഈ സാങ്കേതിക വിദ്യ ഇല്ലെന്നും അതുള്ള തങ്ങളെ സര്‍ക്കാര്‍ തഴയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് റോസ്മെർട്ട കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാഹനവകുപ്പിലെ ടെണ്ടറുകൾ സ്വന്തമാക്കുകയും, കിട്ടാത്ത ടെണ്ടറുകൾക്കെതിരെ വർഷങ്ങളോളം കേസ് നടത്തി പദ്ധതി തന്നെ ബ്ലോക്ക് ചെയ്തും കുപ്രസിദ്ധി നേടിയ കമ്പനിയാണ് റോസ്മെർട്ട എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറയുന്നു. ചിപ്പ് വെച്ചുള്ള സാങ്കേതികവിദ്യ പഴകിയെന്നും PVC പെറ്റ്ജി സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഡ് നിർമ്മിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തതോടെ കേസിന്റെ പേരിൽ പദ്ധതി വൈകരുതെന്ന നിരീക്ഷണത്തോടെ ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുമതി നൽകുകയായിരുന്നു.