കണ്ണൂര്‍: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാം. ഇ പി മനപൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ പി ജയരാജന് പാര്‍ട്ടി നേതൃത്വവുമായി ഒരു അതൃപ്തിയുമില്ല. ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇ പി ജയരാജന്‍ കുറച്ചുനാളുകളായി ചികിത്സയിലാണുള്ളത്. പാര്‍ട്ടി അദ്ദേഹത്തിന്‍റെ തീരുമാനത്തെ മാനിക്കുന്നുണ്ട്. ഇ പി ജയരാജന് ജില്ലയൊന്നും നല്‍കിയിട്ടില്ല. അദ്ദേഹം എല്‍ ഡി എഫ് കണ്‍വീനറാണെന്നും' എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ജനകീയ പ്രതിരോധ ജാഥ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത്. ജനസാഗരത്തെ സാക്ഷിയാക്കിയാണ് ജാഥ കടന്നുപോകുന്നത്. ചില മാധ്യമങ്ങള്‍ ജാഥയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ മറ്റുചില മാധ്യമങ്ങള്‍ പ്രശ്നങ്ങള്‍ മാത്രമാണ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇടതുപക്ഷം ഇതിനെയൊന്നും കാര്യമായി എടുക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് എം വി ഗോവിന്ദന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂര്‍ ജില്ലയില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. ക്ഷണം ലഭിച്ചിട്ടും എല്‍ ഡി എഫ് കണ്‍വീനര്‍ ജാഥയില്‍ നിന്നും മാറി നില്‍ക്കുന്നത് സിപിഎം കേന്ദ്രങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതൃത്വത്തോടുള്ള അതൃപ്തി തുടരുന്നതിനാലാണു ജാഥയിൽ ഇ.പി പങ്കെടുക്കാത്തത് എന്നാണ് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താന്‍ ജാഥ അംഗമല്ലെന്നും മറ്റുപരിപാടികള്‍ ഉള്ളതിനാലാണ് ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാത്തതെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.