കോവിഡ് കാലത്തെ റംസാൻ
കോവിഡിൻ്റ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ വർഷം റംസാൻ മാസത്തോടനുബന്ധിച്ച് സ്ഥിരം നടത്തിവന്നിരുന്ന പള്ളികളിലെ സമൂഹ നിസ്കാരവും സമൂഹ നോമ്പ്തുറയും വിരുന്നുകളും ഉപേക്ഷിക്കാൻ സർക്കാരും മത നേതാക്കളും അഭ്യത്ഥിച്ചിട്ടുണ്ട്. എന്നാൽ സ്നേഹം പങ്കിടുന്നതിൻ്റെ ഭാഗമായി ഒന്നിച്ചിരുന്നു ഒരു പാത്രത്തിൽ നിന്ന് ഒന്നിച്ച് ആഹാര വിഭവങ്ങൾ പങ്കിട്ട് കഴിക്കുന്ന സമ്പ്രദായം സാധാരണമാണ്. കോവിഡ് വ്യാപനത്തിൻ്റെ അവസരത്തിൽ ഈ ശീലവും നമ്മൾ ഇപ്പോൾ ഉപേക്ഷിക്കേണ്ടി വരും.
ഹൈ റിസ്ക് - ലോകാരോഗ്യ സംഘടന
ഒരേ പാത്രത്തിൽ നിന്ന് കൈയ്യിട്ട് പലഹാരങ്ങൾ, പഴക്കഷ്ണങ്ങൾ തുടങ്ങിയവ വായിൽ കൊണ്ടുപോയി തിരിച്ച് വീണ്ടും എടുക്കുമ്പോൾ ഉമിനീരിലെ വൈറസുകൾ ആഹാരവസ്തുക്കളിൽ എത്തപ്പെടാനും മറ്റുള്ളവരിലേക്ക് പകരാനും കാരണമായേക്കാം. രോഗലക്ഷണമൊന്നും കാണിക്കാത്ത ഇൻകുബേഷൻ പീരിയിഡിലും, വലിയ രോഗലക്ഷണമില്ലാത്തവരിലൂടെയും വൈറസ് ഇങ്ങനെ പടരാം. ഇങ്ങനെയുള്ളവരുടെ കൂടെയും രോഗലക്ഷണമുള്ളവരുടെ കൂടെയും ഒരേ പാത്രത്തിൽ ആഹാരം ഷെയർ ചെയ്തു കഴിക്കുന്നത് " ഹൈ റിസ്ക് " ആയിട്ടാണ് ഹൈ റിസ്ക് ലോകാരോഗ്യ സംഘടന പരിഗണിച്ചിട്ടുള്ളത്. അതിനാൽ വീട്ടിലാർക്കെങ്കിലും പനി രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് മാറി പ്രത്യേകം ആഹാരം കഴിക്കേണ്ടതാണ്.
വേനൽക്കാലമായതിനാൽ മാങ്ങ, പൈനാപ്പിൾ, തുടങ്ങിയ പഴങ്ങൾ മുറിച്ച് കഴിക്കുമ്പോഴും ഒരു പ്ലെയിറ്റിൽ നിന്ന് ഷെയർ ചെയ്ത് കഴിക്കാതെ ഓരോരുത്തരും വെവ്വേറെ കഴിക്കുന്നതാണ് ഉത്തമം.ഒരേ പാത്രത്തിൽ നിന്ന് തന്നെ കഴിക്കുക യാണെങ്കിൽ ഓരോരുത്തരും വെവ്വേറെ ഫോർക്കുകൾ കൊണ്ട് കുത്തിയെടുത്ത് കഴിക്കേണ്ടതാണ്.
ചൈനയുടെ മാതൃക
കോവിഡ് ബാധക്ക് ശേഷം ചൈനയിൽ ഹോട്ടലുകളിൽ വലിയ ശ്രദ്ധയാണ് വിളമ്പലിലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. വിളമ്പുമ്പോൾ തീൻ മേശകളിൽ ''കോമൺ" പാത്രത്തിൽ വിളമ്പാതെ ഓരോരുത്തർക്കം വെവ്വേറെ പാത്രങ്ങളിൽ തന്നെ വിളമ്പണമെന്ന കർശന നിർദ്ദേശമുണ്ട്. ഇതിന് പുറമേ ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം' വേനൽ കാലമായതിനാൽ വ്രതമില്ലാത്ത രാത്രികാലങ്ങളിൽ ഇടയ്ക്കിടെ നന്നായി വെള്ളം കുടിക്കുകയും വേണം.