ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന് പിന്തുണയുമായി ഗൗതം ഗംഭീർ. എല്ലാവര്‍ക്കും മോശം സമയമുണ്ടെന്നും രാഹുലിനെ പിന്തുണയ്ക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ഗവാസ്കര്‍ ട്രോഫി മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കെ എല്‍ രാഹുലിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയരുന്നത്. മോശം ഫോം തുടരുന്നതിനിടയില്‍ താരത്തിന്‍റെ ഉപനായക പദവി കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ എല്‍ രാഹുലിന് പിന്തുണയുമായി ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്.
'എല്ലാ കളിക്കാര്‍ക്കും മോശം സമയമുണ്ട്. കെ എല്‍ രാഹുലിനെ ഒറ്റപ്പെടുത്തുന്നത് നിര്‍ത്തണം. അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണം. രാഹുലിനെ വിമർശിക്കുന്ന ആളുകൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് എത്ര ബുദ്ധിമുട്ടാണെന്ന് അറിയില്ല. ഒരു കളിക്കാരൻ നന്നായി കളിക്കുമ്പോഴുള്ളതിനേക്കാൾ കൂടുതൽ പിന്തുണ ഫോമിൽ അല്ലാത്തപ്പോൾ കൊടുക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. കരിയറിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ഒരേ ഫോമില്‍ കളിച്ച ഒരാളുടെ പേര് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?' - ഗൗതം ഗംഭീര്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ എല്‍ രാഹുലിന് പിന്തുണയുമായി ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു. കെ എല്‍ രാഹുല്‍ കുറ്റവാളിയൊന്നുമല്ല അദ്ദേഹത്തെ വെറുതെ വിടണമെന്നാണ് ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തത്. എല്ലാ സമയങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ഒരു കളിക്കാരന് സാധിച്ചെന്ന് വരില്ല. കെ എല്‍ രാഹുല്‍ ഇപ്പോള്‍ കടന്നുപോകുന്ന പ്രതിസന്ധിയിലൂടെ താനടക്കമുള്ള പല സ്പോര്‍ട്സ് താരങ്ങളും കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന് ഇന്ത്യന്‍ താരമെന്ന ബഹുമാനമെങ്കിലും നല്‍കൂ. അയാളില്‍ വിശ്വാസമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.