6 വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഭാവനയെ കണ്ടപ്പോൾ ഒരുപാട് മാറ്റം തോന്നി. ചിലയിടങ്ങളിൽ അഭിനയത്തിലെ മിതത്വം അത്ഭുതപ്പെടുത്തി. ഷറഫുദ്ദീനുമായുള്ള കോമ്പിനേഷൻ സീനുകൾ മനോഹരമായിരുന്നു. സമുദ്രം പേറുന്ന കണ്ണുകൾ " നിത്യ' എന്ന കഥാപാത്രത്തോട് പ്രേക്ഷകരേയും ചേർത്തു നിർത്തി - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നടി എന്ന നിലയിൽ മുൻകാലസിനിമകളിലൊന്നും ഭാവന വ്യക്തിപരമായി എന്നെ വിസ്മയിപ്പിച്ചിട്ടില്ല. 'ഛോട്ടാ മുംബൈ'യിലെ കഥാപാത്രം ഇഷ്ടമാണ്. 'ഒഴിമുറി' എന്ന സിനിമ ഇഷ്ടമായതുകൊണ്ട് അതിൻ്റെ ഭാഗമായ ഭാവനയോടും ഇഷ്ടം തോന്നിയിട്ടുണ്ട്. 'നരനി'ലെ കഥാപാത്രവും ഓർമ്മയിലുണ്ട്. അത്രയേയുള്ളൂ. അത് ചിലപ്പോൾ എൻ്റെ ആസ്വാദനത്തിൻ്റെ പ്രശ്നവുമാകാം. പക്ഷേ ജീവിതത്തിൽ ഭാവന എടുത്ത ചില തീരുമാനങ്ങൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ബഹുമാനം തോന്നിപ്പിച്ചിട്ടുണ്ട്.
ഭാവനയുടെ തിരിച്ചുവരവ് എന്ന നിലയിൽത്തന്നെയാണ് ഈ സിനിമ ചർച്ചയായതും ആദ്യദിവസം തന്നെ അത് കാണണം എന്ന തീരുമാനത്തിലേക്ക് പലരെയും നയിച്ചതും എന്ന് തോന്നുന്നു. ഇന്ന് തിയേറ്ററിൽ അത്തരം ചിലരെ നേരിട്ടു കാണുകയും ചെയ്തു. സന്തോഷം തോന്നി. 6 വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഭാവനയെ കണ്ടപ്പോൾ ഒരുപാട് മാറ്റം തോന്നി. ചിലയിടങ്ങളിൽ അഭിനയത്തിലെ മിതത്വം അത്ഭുതപ്പെടുത്തി. ഷറഫുദ്ദീനുമായുള്ള കോമ്പിനേഷൻ സീനുകൾ മനോഹരമായിരുന്നു. സമുദ്രം പേറുന്ന കണ്ണുകൾ " നിത്യ' എന്ന കഥാപാത്രത്തോട് പ്രേക്ഷകരേയും ചേർത്തു നിർത്തി.
ടോക്സിക്കായ മനുഷ്യരോടൊപ്പമുള്ള ജീവിതത്തെയും ഗാർഹികപീഡനത്തിൻ്റെ ആഴത്തെയും രണ്ടേ രണ്ടു സന്ദർഭങ്ങളിലെ ഡയലോഗുകൾ കൊണ്ട് പ്രേക്ഷകരിലെത്തിച്ചത് അഭിനന്ദനമർഹിക്കുന്നു. 'മാറ്റുവിൻ ചട്ടങ്ങളെ ' എന്ന ആക്രോശത്തേക്കാൾ സിമ്പിളായും പവർഫുള്ളായും സിനിമയിലൂടെ അത്തരം കാര്യങ്ങൾ പങ്കുവെച്ചത് ഉചിതമായി.ഡൊമസ്റ്റിക് വയലൻസ് എന്നാൽ അടിയും ചവിട്ടും തൊഴിയും മാത്രമല്ലെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സിനിമയാണിത്.
പറയേണ്ടതു പറയാതെ, മൗനസൗധങ്ങളിൽ ചീഞ്ഞുനാറുന്ന മനുഷ്യരെപ്പറ്റി പണ്ട് കെ ജി എസ് കവിതയിൽ ആശങ്കപ്പെട്ടിട്ടുണ്ട്. പല ദാമ്പത്യങ്ങളിലും ആ ചീഞ്ഞുനാറലുണ്ട്. ഉള്ളിൽ എരിയുന്ന മഹാവനങ്ങളും പേറിക്കൊണ്ട് , ആഞ്ഞൊന്ന് ഉന്തിയാൽ തുറക്കുന്ന വാതിലുകൾക്കു പിന്നിൽ അടക്കിപ്പിടിച്ച ശ്വാസവുമായി ഒരു ജന്മം മുഴുവൻ ജീവിച്ചു തീർക്കുന്ന എത്ര പേർ ദാമ്പത്യം എന്ന കൂട്ടിനകത്തുണ്ട് എന്നോർമ്മിപ്പിക്കുന്ന ചിത്രമാണ് 'ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'.സിനിമയിലെ നിത്യയേയും ജിമ്മിയേയും വരുണിനേയും നമുക്ക് പരിചയമുണ്ടാകും.പലർക്കും കണക്റ്റ് ചെയ്യാവുന്ന ഒരു 'എലമെൻ്റ്' ഈ സിനിമയിലുണ്ടാകുമെന്ന് ഉറപ്പാണ്.
"പ്രിയപ്പെട്ട മാതാപിതാക്കളേ, തകർന്ന ദാമ്പത്യ ബന്ധങ്ങളിലുള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ,.. ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണം....."
ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഓടിക്കൊണ്ടിരുന്ന ഒരു ഹാഷ് ടാഗ് ആണിത്... അന്നിത് ആദ്യം കേട്ടപ്പോൾ കിടിലനായി തോന്നി. പിന്നെയാണ് ആ വാചകങ്ങളിലെ പ്രതിലോമപരതയെപ്പറ്റി ചിന്തിച്ചത്.വിവാഹമോചനവും മരണവും തമ്മിൽ ചേർത്തുവെക്കുന്നതിൽ അപകടമുണ്ട്. ചില താരതമ്യങ്ങൾ തീർത്തും അരാഷ്ട്രീയം തന്നെയാണ്. അത്തരം അരാഷ്ട്രീയതകളില്ലാതെ "ഡിവോഴ്സായ ആൾക്കാർക്ക് ജീവിതത്തിൽ സന്തോഷിച്ചൂടേ?" എന്ന സിമ്പിൾ ചോദ്യത്തിലൂടെ ചിന്തയുടെ വെളിച്ചത്തിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.ആദ്യപകുതിയിലെ ഇഴച്ചിൽ കുറച്ച് അലോസരപ്പെടുത്തി.ഇൻ്റർവെല്ലിനു ശേഷം സിനിമ കൃത്യം ട്രാക്കിലെത്തി. ആദ്യമേ ആ ട്രാക്ക് ഫോക്കസ് ചെയ്തിരുന്നു എങ്കിൽ സിനിമ കുറേക്കൂടി ഭംഗിയായേനെ എന്നു തന്നെ തോന്നി. അപ്പോൾ അവസാനത്തെ ഇമോഷണൽ രംഗങ്ങളൊക്കെ കുറേക്കൂടി ആഴത്തിൽ പ്രേക്ഷകരുമായി സംവേദിക്കുമായിരുന്നു.
ചില സിനിമകൾ കാണുമ്പോൾ ഘടികാരസൂചികൾ പിന്നോക്കം തിരിച്ച് കാലങ്ങൾക്കപ്പുറം ചെന്നു നിന്നൊന്ന് കിതയ്ക്കാൻ തോന്നും.. പഴയ ഓർമ്മകൾ തിക്കിത്തിരക്കിയങ്ങ് കേറി വരും.. ''മുള്ളാണി വെച്ചു ഞാൻ ബന്ധിച്ച ജാലകം, തള്ളിത്തുറക്കുന്നതെന്തിനാണോമനേ?"എന്ന പഴയ വരികൾ പോലെ, പഴയ സ്വപ്നങ്ങൾ... ആശകൾ... നിരാശകൾ... ഒക്കെയും ചില രംഗങ്ങൾ ഓർമ്മിപ്പിക്കും.. നിത്യയെ വീണ്ടും കണ്ടപ്പോഴുള്ള ജിമ്മിയുടെ മനസ്സുപോലെ അലകടലാവും.. കരയാൻ തോന്നും.. ജിമ്മിയും നിത്യയും ഫിദയും അങ്ങനെ ഇടയ്ക്കിടെ കണ്ണു നനയിച്ചു... ഹൃദയം നിറച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക