തൃശൂർ: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയെ ബിജെപി ഭയക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജാഥ തൃശൂരിലേക്ക് എത്തുമ്പോള്‍ തന്നെ അമിത് ഷാ കേരളത്തിലേക്കെത്തി രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത് സിപിഎം ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നം ശക്തമാണെന്ന് തെളിയിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര വന്നുപോയപ്പോള്‍ അമിത് ഷായും ബിജെപിയുമൊന്നും പ്രതിരോധിക്കാന്‍ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മാര്‍ച്ച് 4,5,6 തിയതികളിലായാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. അമിത് ഷാ മാര്‍ച്ച് അഞ്ചിന് തൃശൂരിലെത്തും. തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിക്ക് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യും. ശക്തന്‍ തമ്പുരാന്‍ സ്മാരകം സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും. അതേസമയം, കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജനകീയ പ്രതിരോധ ജാഥ മലപ്പുറത്തേക്ക് കടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഇരുപതിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്ര മാര്‍ച്ച് പതിനെട്ടിന് തിരുവനന്തപുരത്താണ് സമാപിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നടപടികളും ബിജെപി മുന്നോട്ടുവെയ്ക്കുന്ന വര്‍ഗ്ഗീയ അജണ്ടയുമാണ് ജാഥയിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ബോധവത്കരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാത, എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസ്, മുന്‍മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീല്‍ തുടങ്ങിയവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. മുന്‍ എം പിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. പി കെ ബിജുവാണ് ജാഥാ മാനേജര്‍.