ചെന്നൈ: തന്‍റെ 70 -ാം ജന്മദിനത്തില്‍ അനാവശ്യ ആഘോഷങ്ങള്‍ പാടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്നും ആഘോഷങ്ങളിൽ കൂടുതല്‍ പണം ചെലവാക്കരുതെന്നും പ്രവര്‍ത്തകരോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കട്ടൗട്ടുകളും, ഫ്ലക്സുകളും സ്ഥാപിച്ചുകൊണ്ടുള്ള ആഘോഷങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 1- നാണ് എം കെ സ്റ്റാലിന്‍റെ ജന്മദിനം.
എം കെ സ്റ്റാലിന്‍റെ സപ്തതി വിപുലമായ ആഘോഷങ്ങളോടുകൂടി നടത്താനാണ് ഡി എം കെയുടെ തീരുമാനം. ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടിലാണ് പിറന്നാളിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതേദിവസം ജനിക്കുന്ന പെണ്‍ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കുമെന്ന് ഡി എം കെ അറിയിച്ചു. പിറന്നാളിനോട് അനുബന്ധിച്ച് സ്റ്റാലിന്‍റെ ഫോട്ടോ പ്രദര്‍ശനവുമുണ്ടായിരിക്കും. നടനും മക്കൾ നീതിമയ്യം തലവനുമായ കമലഹാസനാണ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.
രക്തദാന ക്യാംപുകൾ, വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ, സമൂഹസദ്യ, മധുരവിതരണം, നേത്രപരിശോധന, കര്‍ഷകര്‍ക്ക് വൃക്ഷ തൈകള്‍ വിതരണമടക്കം സംസ്ഥാനവ്യാപകമായി വൻ ക്ഷേമപരിപാടികളും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജമ്മു കശ്മിർ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, സമാജ് വാദി നേതാവ് അഖിലേഷ് യാദവ്, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.