സംസം വെള്ളം വീടുകളില്‍ എത്തിച്ച നല്‍കുന്ന പദ്ധതിയുമായി സൗദി അറേബ്യ. ദേശീയ ജല കമ്പനിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതി പ്രകാരം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സംസം ജലം വിതരണം ചെയ്യുന്നതിനു വിവിധ കമ്പനികളുമായും കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. തുടക്കത്തില്‍ മക്കയിലാണ് സംസം ബോട്ടിലുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. വൈകാതെ മറ്റു സ്ഥലങ്ങളിലും ലഭ്യമാക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ താത്കാലികമാണ് ഈ പദ്ധതി. വൈറസ് ഭീഷണി നിലക്കുന്നതോടെ പുതിയ പദ്ധതി നിർത്തലാക്കുമെന്ന് ദേശീയ ജല കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽമോകലി പറഞ്ഞു. അഞ്ചു ലിറ്ററിന്റെ സംസം കുപ്പികളാണ് ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. അതിനായി തയ്യാറാക്കിയ ഹനാക് പോര്‍ട്ടല്‍ തിങ്കളാഴ്ച മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങും. തിരിച്ചറിയല്‍ കാര്‍ഡ് നമ്പരുകള്‍ നല്‍കി ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി പണമടയ്ക്കാനുള്ള സംവിധാനമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് പരമാവധി നാലു ബോട്ടിലുകളെ നല്‍കൂ എന്നും അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
വിതരണത്തിനായി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ പാണ്ട കമ്പനിക്കു കീഴിലെ മുഴുവൻ ശാഖകളും വഴി ആവശ്യക്കാർക്ക് സംസം വിതരണം ചെയ്യുന്നതിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ എല്ലാ പ്രവിശ്യകളിലെയും പാണ്ട ശാഖകൾ വഴി ആവശ്യക്കാർക്ക് സംസം ബോട്ടിലുകൾ ലഭിക്കും.