ഡല്‍ഹി: മനീഷ് സിസോദിയയുടെയും സത്യേന്ദർ ജെയിന്റെയും അറസ്റ്റിലൂടെ ഡല്‍ഹിയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ആംആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. മദ്യനയത്തില്‍ അഴിമതിയുണ്ടായിട്ടില്ലെന്നും മനീഷ് സിസോദിയ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ അവര്‍ അദ്ദേഹത്തെ നാളെത്തന്നെ ജയില്‍മോചിതനാക്കുമെന്നും കെജ്‌റിവാള്‍ പറഞ്ഞു. സിസോദിയയുടെ അറസ്റ്റിനുപിന്നാലെ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ഞങ്ങള്‍ പഞ്ചാബില്‍ വിജയിച്ചത് അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലാണ് ആംആദ്മി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളളത്. മനീഷ് സിസോദിയ വിദ്യാഭ്യാസ മേഖലയെത്തന്നെ മാറ്റിമറിച്ചയാളാണ്. സത്യേന്ദര്‍ ജെയില്‍ ഡല്‍ഹിയിലെ ആരോഗ്യമേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കി. അവര്‍ ഇന്ത്യയുടെ അഭിമാനമാണ്. സിസോദിയ്ക്കും സത്യേന്ദര്‍ ജെയിനിനും പകരം എത്തുന്ന ആതിഷിയും സൗരഭ് ഭരദ്വാജും ഇരട്ടിവേഗതയില്‍ പ്രവര്‍ത്തിക്കും'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. തനിക്കെതിരായ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും അരവിന്ദ് കെജ്‌റിവാളിന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന ഭീരുക്കളായവര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം മാത്രമാണിതെന്നും മനീഷ് സിസോദിയ പറഞ്ഞിരുന്നു. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം താനല്ല അരവിന്ദ് കെജ്‌റിവാളാണെന്നും സിസോദിയ രാജിക്കത്തില്‍ പറഞ്ഞിരുന്നു.