ചെന്നൈ: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഏകപക്ഷീയമായി പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തെരഞ്ഞടുപ്പ് ആര് നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പോരാടാണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 2024- ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ കക്ഷികളുടെ സഖ്യം ശക്തിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ഖാര്‍ഗെ ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 2004, 2009 ലോക്സഭാ വിജയങ്ങള്‍ക്കും 2006, 2021 വര്‍ഷങ്ങളില്‍ നിയമസഭാ വിജയത്തിനും കാരണമായി. ഈ സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്‍പോട്ട് പോകുകയും ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകുകയും ചെയ്യുമെന്നും ഖാര്‍ഗെ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനം മറന്ന് എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് ഖാർഗെ കോൺഗ്രസിന്റെ നിലപാട് മാറ്റത്തെക്കുറിച്ച് സൂചന നൽകിയത്.