കൊല്‍ക്കത്ത: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപിക്കെതിരെ വിശാല സഖ്യത്തിനില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയതോടെ ദേശിയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് വന്‍തിരിച്ചടിയായിരിക്കുകയാണ്. ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെയാണ് മമത ബാനര്‍ജി വിശാല സഖ്യത്തിനില്ലെന്ന നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും വര്‍ഗീയത പറഞ്ഞാണ് വോട്ട് നേടിയതെന്നും മമത ബാനര്‍ജി ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങളുമായാണ് സഖ്യമുണ്ടാക്കുക. 2024- ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് പോരാടും. ബിജെപിയെ പരാജയപ്പെടുത്തണമെന്നാഗ്രഹിക്കുന്നവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യുന്നവര്‍ ബിജെപിക്കും വോട്ട് ചെയ്യും' - മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ തൃണമൂലിനു ലോക്സഭയിൽ 23 എംപിമാരുണ്ട്. കോൺഗ്രസ് (52), ഡിഎംകെ (24) എന്നിവർക്കുശേഷം ഏറ്റവും വലിയ പ്രതിപക്ഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ്.