പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ ബിജെപിയ്ക്ക് ജയിക്കാനാവില്ല. മതനിരപേക്ഷതക്കും ജനാധിപത്യബോധത്തിനും ശക്തമായ അടിത്തറയുള്ള കേരളം ബിജെപിയുടെ വര്‍ഗീയ-വിദ്വേഷ അജന്‍ഡയെ ഒരിക്കലും സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ത്രിപുരയില്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ശക്തി കുറയുകയാണ്. ഇത്തവണ 11ശതമാനം വോട്ടുകുറവാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
ത്രിപുരയില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണ്. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സംഖ്യമുണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണ്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും വലിയ ശത്രു ബിജെപിയാണ്. ജനാധിപത്യത്തെ അടിച്ചമർത്തുന്ന നയമാണ് അവർ തുടരുന്നത്. ഇത് ഇടതുപക്ഷത്തിന് മാത്രമല്ല കോൺഗ്രസിനും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കോൺഗ്രസിന് അവിടെ 1.6 ശതമാനം വോട്ടേയുള്ളു. എന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താണ് സഖ്യമുണ്ടാക്കിയത്' - എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോര്‍ട്ടില്‍ നടന്നത് സാധാരണ പരിശോധനയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കും. സിപിഎമ്മിനെതിരെ ചില മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.