തൃശ്ശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കും. പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചല്ല ജാഥയില്‍ പങ്കെടുക്കുന്നതെന്നും തൃശൂരിനോട് പ്രത്യേക താത്പര്യമുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയുമായി താന്‍ ഇടഞ്ഞു നില്‍ക്കുകയാണെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും നേതൃത്വവുമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി ജയരാജൻ പങ്കെടുക്കുക. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി പങ്കെടുക്കാത്തത് വിവാദമായിരുന്നു.
'ഇടതുപക്ഷ പ്രസ്ഥാനം വളരെ താത്പര്യത്തോടെയാണ് ജാഥയെ നോക്കി കാണുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മറ്റ്പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അതിലെല്ലാം സഖാക്കൾ സജീവമായി പങ്കാളിത്തം വഹിക്കും. സ്വാഭാവികമായ നടപടിക്രമം മാത്രമാണിത്. തൃശൂരിലെ സമാപനം എവിടെയാണോ അവിടെ ഞാന്‍ പങ്കെടുക്കും. അതിനുമുന്‍പ് ജാഥയുടെ ഭാഗമാകില്ല' - ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാഥ തുടങ്ങിയ ദിവസം മുതൽ തന്നെ ഇ പി ജയരാജന്റെ അസാന്നിധ്യം വലിയതോതിൽ ചർച്ചയായിരുന്നു. പ്രതിരോഥ ജാഥ കണ്ണൂരിലെത്തിയപ്പോഴും ഇ.പി. ജയരാജൻ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് എല്‍ ഡി എഫ് കണ്‍വീനര്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ ജാഥയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ ഇ പി പങ്കെടുത്തത് വിവാദമായിരുന്നു. എന്നാൽ താൻ ജാഥയിൽ അംഗമല്ലന്നായിരുന്നു അന്ന് ഇ പി ജയരാജന്‍ നല്‍കിയ വിശദീകരണം.