കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്കുളള എസ്എഫ് ഐ പ്രവര്‍ത്തകരുടെ കടന്നുകയറ്റത്തെ അംഗീകരിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ മാധ്യമസ്ഥാപനത്തിലേക്ക് അതിക്രമിച്ചുകയറിയെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. 'മാധ്യമസ്ഥാപനങ്ങളില്‍ അതിക്രമിച്ച് കയറുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതും ശരിയല്ല. അതുപോലെ വസ്തുതയുമായി ബന്ധമില്ലാത്ത വാര്‍ത്തകള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ പുറത്തുവിടുന്നതും ശരിയല്ല'- വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെളളിയാഴ്ച്ച രാത്രിയാണ് എസ് എഫ് ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ഏഷ്യാനെറ്റ് ഓഫീസിലേക്ക് പ്രതിഷേധവുമായി പ്രവർത്തകർ അതിക്രമിച്ചുകയറിയത്. മുപ്പതോളം പേരടങ്ങുന്ന സംഘം ഓഫീസിനുളളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒരുമണിക്കൂറോളം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി. ഒടുവില്‍ പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളംപേര്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.