കൊവിഡ് ബാധിച്ച് ഇംഗ്ലണ്ടിൽ മരിച്ചരുടെ എണ്ണം 20000 കവിഞ്ഞു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20319 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ അസുഖം ബാധിച്ച് 813 പേരാണ് മരിച്ചത്. ദാരുണമായ നാഴികകല്ലാണ് ഇതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടു. ഇതിൽ രാജ്യം മുഴുവൻ ദുഖിക്കുകയാണെന്നും അവർ പറഞ്ഞു. അപകടകരമായ അവസ്ഥ തുടരുകയാണെന്നും, രോഗ വ്യാപനം തടയാനായി പ്രതിരോധ പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോവുകയാണെന്നും പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു. മരണം 20000 താഴെ നിലനിർത്താൻ കഴിഞ്ഞത് നേട്ടമാണെന്ന് സർക്കാറിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക്ക് വാലൻസ് അവകാശപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മരണ സംഖ്യ 20000 കടന്നത്.
51 ദിവസം മുമ്പാണ് കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. അതായത് ശരാശരി 400 പേരാണ് കഴിഞ്ഞ 50 ദിവസത്തിനിടെ ഇംഗ്ലണ്ടിൽ രോഗം മൂലം മരിച്ചത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ ഇതിലും വർദ്ധിക്കും. കെയർ ഹോമുകളിലും വീടുകളിലും ഉണ്ടായ മരണം ഇതിൽ ഉൾപ്പെടുന്നില്ല. ഇവിടങ്ങളിൽ ഉണ്ടായ മരണങ്ങളുടെ കണക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സർക്കാർ പുറത്തുവിടുക. മരണ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് ഇവയുടെ കണക്കെടുക്കുന്നത്. ഏപ്രിൽ 10 വരെ 1662 പേർ മരിച്ചെന്ന് നാഷ്ണൽ സ്റ്റാറ്റിസ്റ്റിക് വ്യക്തമാക്കി.