ചെന്നൈ: തമിഴ്നാട് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി ഐ.ടി വിഭാഗം വെസ്റ്റ് ചെന്നൈ യൂണിറ്റ് മേധാവിയായ ഒരതി അൻപരശടക്കം 13 പേരാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. എന്നാല്‍ ഭരണകക്ഷിയായ ഡി എം കെയില്‍ ചേരില്ലെന്ന് അൻപരശ് അറിയിച്ചു. കഴിഞ്ഞയാഴ്ച ബി ജെ പിയുടെ തമിഴ്‌നാട് ഐ.ടി വിഭാഗം മേധാവി നിര്‍മല്‍കുമാര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ പാര്‍ട്ടി വിട്ട് എ ഐ ഡി എം കെയില്‍ ചേര്‍ന്നിരുന്നു. ഈ വഴിയാണ് തങ്ങളും സ്വീകരിക്കുകയെന്ന് അൻപരശ് ട്വീറ്റ് ചെയ്തു.
'ദുഷ്ടശക്തികളില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ബിജെപിയില്‍ നിന്നും രാജിവെയ്ക്കുന്നത്. ദീര്‍ഘകാലമായി ഞാന്‍ ബിജെപിയിലുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ഗൂഡാലോചനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. പദവികള്‍ കുറച്ചുകാലത്തേക്ക് മാത്രമാണെന്ന് വ്യക്തമായ ധാരണയുണ്ട്. ഞാന്‍ അധികാരം നോക്കി പ്രവര്‍ത്തിക്കുന്ന ആളല്ല - അൻപരശ് പറഞ്ഞു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ ഏകാധിപത്യശൈലിയില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ എം എല്‍ എമാരുള്‍പ്പെടെ മൂന്നുനേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുന്‍ കൊല്ലേഗല എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, മുന്‍ വിജയപൂര്‍ എംഎല്‍എ മനോഹര്‍ ഐനപൂര്‍, മൈസൂര്‍ മുന്‍ മേയര്‍ പുരുഷോത്തം എന്നിവരാണ് ബിജെപി വിട്ടത്. കര്‍ണാടകയിലെ കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മൂവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.