ഇടുക്കി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും കൂടുതൽ ഒന്നും പുറത്തു വരാനില്ലെന്നും അതും പറഞ്ഞുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
തിരക്കഥ തയ്യാറാക്കുമ്പോള്‍ ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. അല്ലെങ്കില്‍ ആദ്യത്തെ മിനിറ്റില്‍ തന്നെ അതുപൊട്ടിപോകും. കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത്? തന്റെ നാട്ടിൽ പുറത്തുനിന്ന് താമസിക്കാന്‍ വന്നവരെ പിള്ളമാരായി ഉണ്ടാവൂ. അല്ലാതെ ആരും ഇല്ല. കേസ് കൊടുക്കാന്‍ ധൈര്യമുണ്ട്. ഈ വിഷയം നിയമപരമായി എല്ലാ രീതിയിലും നേരിടും. ഒരു കാര്യവും മറച്ചുവെയ്ക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് ആരെയും സമീപിക്കേണ്ട കാര്യമില്ല. പതിനെട്ടാം തിയതി വരെ ജാഥ മുന്‍പോട്ട് പോകും. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല. ആദ്യം അമിത് ഷായെ കൊണ്ടുവരുമെന്നാണ് അവർ പറഞ്ഞത്. അമിത് ഷാ ആയാലും മറ്റാരെങ്കിലും ആണെങ്കിലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല - എം വി ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരമാണ് സ്വര്‍ണ്ണക്കടത്തുകേസില്‍ ഒത്തുതീര്‍പ്പിനായി വിജേഷ് പിളള എന്നയാള്‍ സിപിഎം നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്‌നാ സുരേഷ് ഫേസ്ബുക്ക് ലൈവിലെത്തിയത്. കേസില്‍നിന്ന് പിന്മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും വിജേഷ് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് താന്‍ വരുന്നതെന്നും 30 കോടി രൂപ നല്‍കാം. അതുമായി കേരളം വിടണം, രാജ്യം വിടുകയാണെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ടും വിസയും നല്‍കാം എന്നുമാണ് വിജേഷ് പിളള പറഞ്ഞതെന്നാണ് സ്വപ്‌നയുടെ ആരോപണം.