തിരുവനന്തപുരം: പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അച്ചടക്കം ബാധകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അതിനായി പാര്‍ട്ടി വേദികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. അത്തരം വേദികളില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം കെ രാഘവന് താക്കീതും രാഘവനെ പിന്തുണച്ചതിന് കെ മുരളീധരന് മുന്നറിയിപ്പും നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, തനിക്ക് കെപിസിസി പ്രസിഡന്റ് കത്തയച്ചെന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സൃഷ്ടിയും സംഹാരവുമെല്ലാം മാധ്യമങ്ങളാണെന്നും എം കെ രാഘവന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ അയച്ച കത്ത് തനിക്കും ലഭിച്ചിട്ടില്ലെന്ന് കെ മുരളീധരനും പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അഭിപ്രായം പറയുമെന്നും പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പറഞ്ഞാല്‍ താന്‍ അതിനും തയാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടി ചെയ്യുന്നത് എന്നായിരുന്നു എം കെ രാഘവന്റെ വിമര്‍ശനം. പി കെ ശങ്കരന്‍ അനുസ്മരണ പരിപാടിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ്. വിയോജിപ്പും വിമര്‍ശനവും പറയാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസിലെ പഴയ ആത്മബന്ധങ്ങള്‍ ഇപ്പോഴില്ല. അര്‍ഹതയുളളവര്‍ പുറത്തുനില്‍ക്കുകയാണ്'-എന്നാണ് എം കെ രാഘവന്‍ പറഞ്ഞത്.