റമദാൻ മാസത്തില്‍ ഇഫ്താർ വിരുന്നുകൾക്കോ മറ്റോ സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിക്കുന്നതായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. പ്രാർത്ഥന നടത്തുന്നത് ഒരു മാദ്ധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കരുത്, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്, നമസ്കാര സമയത്ത് ഇമാം അടക്കമുള്ള ആരുടേയും ഫോട്ടോ എടുക്കരുത്, പള്ളിയിൽ നോമ്പുകാർക്കുള്ള ഇഫ്താർ ഒരുക്കുന്നുണ്ടെങ്കിൽ ഇഫ്താർ കഴിഞ്ഞാൽ ഉടൻ തന്നെ സ്ഥലം വൃത്തിയാക്കണം, ഇഫ്താർ വിരുന്ന് നടത്തുന്നതിന് മറ്റു താൽക്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ച റംസാന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്.
റമദാന്‍ മാസം
ഇസ്‌ലാം മത വിശ്വാസികൾ വളരെ പവിത്രമായ ഒന്നായി പരിഗണിക്കുന്ന ഒരു മാസമാണ് റമദാൻ. ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം എന്നാണ് മതം പറയുന്നത്. ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം കെട്ടിപ്പടുക്കാന്‍ മനുഷ്യനെയും സമൂഹത്തെയും പ്രാപ്തമാക്കാനാണ് ദൈവം റമദാന്‍ അവതരിപ്പിച്ചതെന്ന് ഖുറാനില്‍ പറയുന്നു.
ഈ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. സുബഹി മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്റെ താല്പര്യത്തിൽ പെട്ടതാണ്.
പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക