ദില്ലിയിലെ ഫത്തേപൂർ ബെറി റോഡ് ചെന്നെത്തുന്നത് ഒരു ഏക ഗോഡൗണിലേക്കാണ്. ഇന്നത് പതിനായിരങ്ങളുടെ പ്രതീക്ഷയും ആലംബവുമായി മാറിയിരിക്കുന്നു. 'പീപ്പിൾസ് വെൽഫെയർ സൊസൈറ്റി' നടത്തുന്ന ഒരു പൊതു ഭക്ഷണ ശാലയായി മാറ്റിയിരിക്കുകയാണ് ഈ ഗോഡൗണ്‍. മാർച്ച് 29 മുതൽ ദില്ലിയിലുടനീളമുള്ള ഭവനരഹിതർക്കും കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷണം നൽകുന്നത് ഇവിടെ നിന്നാണ്. ലോക്ക് ഡൗണിനു മുന്‍പ് ദേശീയ തലസ്ഥാനത്തെ സ്കൂളുകൾക്ക് ഉച്ചഭക്ഷണം എത്തിച്ചു നല്‍കുന്ന ഒരു എന്‍.ജി.ഒ ആയിരുന്നു പീപ്പിൾസ് വെൽഫെയർ സൊസൈറ്റി. ദില്ലി സർക്കാറാണ് ധനസഹായം നൽകുന്നത്.
ഫത്തേപൂർ ബെറി അടുക്കള കൂടാതെ സംഘം വിഹാർ, കപഷേര എന്നിവിടങ്ങളിലും സമൂഹ അടുക്കള ഒരുക്കിയിട്ടുണ്ട്. മൂന്ന് അടുക്കളകളും ചേർന്ന് 80 ഓളം സ്ഥലങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നു. ഫത്തേപൂർ ബെറി അടുക്കളയിൽ നിന്നുമാത്രം പ്രതിദിനം 70,000 പേര്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് സൗത്ത് ദില്ലി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ.ഡി.എം) അരുൺ ഗുപ്ത പറഞ്ഞു. മറ്റ് രണ്ട് അടുക്കളകളും ഒരു ദിവസം ഏകദേശം 40,000-50,000 പേര്‍ക്ക് ഭക്ഷണം വിളമ്പുന്നു.
പത്തിലധികം ഭീമന്‍ ബോയിലറുകളും, നിരവധി വലിയ ഫ്രൈയിംഗ് പാനുകളും ഉപയോഗിച്ചാണ് പാചകം. ഏകദേശം 100 തൊഴിലാളികള്‍ രണ്ട് ഷിഫ്റ്റുകളിലായി ജോലിചെയ്താണ് സമയത്തിന് എല്ലാവരേയും ഊട്ടുന്നത്. പുലർച്ചെ 4 മണിക്ക് ആരംഭിക്കുന്ന ആദ്യ ഷിഫ്റ്റ് ഏകദേശം 10 മണിവരെ നീങ്ങും. നേരിയ വിശ്രമത്തിനു ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് 6 മണി വരെ തുടരുന്ന മറ്റൊരു ഷിഫ്റ്റ് കൂടെയുണ്ട്. എല്ലാവര്‍ക്കും നല്ല പോഷക സമ്പുഷ്ടമായ ആഹാരം വയറു നിറച്ചു കൊടുക്കുന്നു. ഭക്ഷണ ശേഷം മധുര പലഹാരം കൂടെ നല്‍കിയാണ് അടുക്കളയുടെ ഒരു ദിവസത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.