തൃശ്ശൂർ പൂരത്തിന് കൊടിയേറി. ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. ചടങ്ങുമാത്രമായി ചുരുക്കി 5 പേർ മാത്രമാണ് കൊടിയേറ്റിൽ പങ്കെടുത്തത്. 11 മണിയോടെ പാറമേക്കാവിലും 12 മണിക്ക് തിരുവമ്പാടിയിലും കൊടി ഉയർന്നു. ഇതോടൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലെയും കൊടിയേറ്റവും ഉപേക്ഷിച്ചു ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ 5 ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും ദേവസ്വം അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ചടങ്ങുകൾ നടക്കുമ്പോൾ പ്രദേശത്ത് പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകൾ നടക്കുമ്പോൾ ദേശക്കാർ ക്ഷേത്രപരിസർത്ത് എത്തരുതെന്ന് അറിയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ചടങ്ങുകൾ മാത്രമാക്കി തൃശ്ശൂർ പൂരം നടത്തുന്നത്. മെയ്-2 നാണ് പൂരം നടക്കേണ്ടിയിരുന്നത്.
തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ചുമതലക്കാരുമായി മന്ത്രിമാരായ വി എസ് സുനിൽകുമാർ എസി മൊയ്തീൻ എന്നിവർ നടത്തിയ ചർച്ചയിലാണ് പൂരം ഉപേക്ഷിക്കാൻ തീരുമാനം എടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചത്.