പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് കെ.പി.സി.സി പ്രസിഡൻറ് സുധാകരന്റെ നാവിൽ നിന്ന് വരുന്നതെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പരാമർശം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ മൗനം തുറന്നുകാട്ടപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ബഹു. മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ ഇന്നു നടത്തിയ പരാമർശം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് സുധാകരന്റെ നാവിൽ നിന്ന് പുറത്തു വന്നിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ തരംതാണ പ്രയോഗങ്ങൾ നടത്തുക എന്നുള്ളത് നിരവധി തവണയായി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ മൗനം തുറന്നുകാട്ടപ്പെടേണ്ടതാണ്. ഇത്തരം നേതാക്കൾ സ്വന്തം പാർട്ടിക്ക് തന്നെ ബാധ്യതയാണ് എന്ന് തിരിച്ചറിയണം.
സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ തർക്കം മൂടി വയ്ക്കാനുള്ള ശ്രമം കൂടിയാണ് ഇതിൽ തെളിയുന്നത്. കോൺഗ്രസ് എം.പിമാർ തന്നെ സുധാകരനെതിരെ ആക്ഷേപം ഉന്നയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ് സുധാകരന്റേത്. പൊതുപ്രവർത്തകന് യോജിക്കാത്ത ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നവരെ തുറന്നു കാട്ടാൻ മാധ്യമങ്ങൾ തയ്യാറാവണം. വ്യക്തിഹത്യയുടെയും അധമ രാഷ്ട്രീയത്തിന്റെയും പ്രതിനിധികളെ തള്ളിക്കളയുക തന്നെ വേണം.