മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ പരിഹസിച്ച് റഷ്യ. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരപരിധി തങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ പുടിനെ അറസ്റ്റ് ചെയ്യാനുളള തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് റഷ്യയുടെ വാദം. പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ടോയ്‌ലറ്റ് പേപ്പറുമായാണ് താരതമ്യം ചെയ്തത്. 'അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ പേപ്പര്‍ എവിടെയാണ് ഉപയോഗിക്കുകയെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല'-എന്നായിരുന്നു ദിമിത്രി മെദ്‌വദേവിന്റെ ട്വീറ്റ്. ടോയ്‌ലറ്റ് പേപ്പര്‍ ഇമോജിയും അദ്ദേഹം ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.
യുക്രൈനില്‍നിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയതുള്‍പ്പെടെയുളള യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ അന്താരാഷ്ട്രകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുട്ടികളെ കടത്തിയത് പുടിന്റെ അറിവോടെയാണെന്നും കുട്ടിക്കടത്ത് തടയാന്‍ പുടിന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ക്രിമിനല്‍ കോടതി ജഡ്ജിമാര്‍ പറഞ്ഞു. റഷ്യന്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷണര്‍ മരിയ ല്വോവ ബെലോവയ്‌ക്കെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അറസ്റ്റ് വാറണ്ടുണ്ടെങ്കിലും ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര കോടതിക്ക് കഴിയില്ല. കോടതി സ്ഥാപിച്ച കരാറില്‍ ഒപ്പിട്ട രാജ്യങ്ങളിലുളളവര്‍ക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുളളു. റഷ്യ 2016-ല്‍ കരാർ പിന്‍വലിച്ചതിനാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്ക് ആ രാജ്യത്തുളളവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ സാധിക്കില്ല.