പോര്‍ച്ചുഗല്‍: അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനെസാണ് റൊണാള്‍ഡോയുടെ പേര് ഉള്‍പ്പെടുത്തിയത്. ടീം പ്രഖ്യാപിക്കുന്നതിന് മുൻപ് പരിശീലകൻ റൊണാൾഡോയുമായി ചർച്ച നടത്തിയിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റ് പുറത്തായശേഷം റൊണാള്‍ഡോയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ റോബർട്ടോ മാർട്ടിനെസിന്‍റെ പുതിയ നീക്കം റൊണാള്‍ഡോ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ലോകകപ്പില്‍ പല മത്സരങ്ങളിലും മുന്‍ പരിശീലകനായിരുന്ന റോബര്‍ട്ടോ സാന്‍റോസ് റൊണാള്‍ഡോയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. മൊറോക്കോക്കെതിരെ ഒരു ഗോളിന് തോറ്റ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോലും ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് റൊണാള്‍ഡോയെ ഇറക്കാന്‍ കോച്ച് തയാറായത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഫെര്‍ണാണ്ടോ സാന്‍റോസ് രാജിവെക്കുകയായിരുന്നു.
ലോകകപ്പിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങിയ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലുമായി മൂന്നര വര്‍ഷത്തെ കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. റൊണാൾഡോയെ കൂടാതെ, മുതിർന്ന താരമായ പെപ്പയെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. റാഫേൽ ലിയോ, ജാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളുംടീമിലുണ്ട്.