ഇ എം എസ് ലെനിനേയും മാവോയെയും പോലെ സൈദ്ധാന്തിക സംഭാവന നല്‍കിയ വിപ്ലവകാരിയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യയിലെ ചൂഷണ വ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്ന് കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം പകരുന്ന ബദൽ നയങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾക്ക് ഈ എം എസ് നേരിട്ട് നേതൃത്വം നൽകി. കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭകൾക്ക് മാതൃകയാകുന്ന വിധത്തില്‍ ആ ഗവണ്മന്റിനെ നയിക്കാന്‍ സഖാവിന് സാധ്യമായി. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടു നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന നമ്മുടെ സംസ്ഥാനത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചത് - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ഐക്യ കേരളത്തിൻറെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ വേർപാടിന്റെ ഓർമ്മകൾക്ക് 25 വർഷം. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു കൊണ്ട് പൊതു രംഗത് എത്തിയ സഖാവ് കേരളത്തെ ഇന്നത്തെ ആധുനിക കേരളം ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
ഇന്ത്യയിലെ ചൂഷണ വ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്ന് കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം പകരുന്ന ബദൽ നയങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾക്ക് ഈ എം എസ് നേരിട്ട് നേതൃത്വം നൽകി. ഭൂപരിഷ്കരണം, വിദ്യാഭ്യാസ ജനാധിപത്യവൽക്കരണം, അധികാര വികേന്ദ്രീകരണം, സംമ്പൂർണ സാക്ഷരത, സാർവ്വത്രിക സാമൂഹ്യ സുരക്ഷ, ജനകീയാസൂത്രണം തുടങ്ങിയ ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്. ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നിയമലംഘനത്തില്‍ പങ്കെടുക്കാനായി കോളേജ് വിട്ട സഖാവ് നിയമം ലംഘിച്ച് അറസ്റ്റ് വരിച്ചു. ജയില്‍ മോചിതനായ ഈ എം എസ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട, സഖാവ് പി കൃഷ്ണപിള്ള സെക്രട്ടറിയായിരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഘടകത്തിൽ സഖാവും അംഗമായിരുന്നു.
ഐക്യകേരളമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനുശേഷം 1957 ൽ കേരളത്തിൽ ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കമ്മ്യുണിസ്റ്റ് പാർട്ടി സംസ്ഥാന ഭരണ നേതൃത്വത്തിൽ വന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയായി പാർട്ടി നിശ്ചയിച്ചതും സഖാവിനെ ആയിരുന്നു. കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭകൾക്ക് മാതൃകയാകുന്ന വിധത്തില്‍ ആ ഗവണ്മന്റിനെ നയിക്കാന്‍ സഖാവിന് സാധ്യമായി. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടു നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന നമ്മുടെ സംസ്ഥാനത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചത്. 1967 ലെ സപ്‌തകക്ഷി സര്‍ക്കാരിനെ നയിച്ച മുഖ്യമന്ത്രിയും ഇ.എം.എസ് തന്നെയായിരുന്നു.
സൈദ്ധാന്തികമേഖലയിൽ കാൾമാർക്സ് , എംഗൽസ്, ലെനിൻ, മാവോ, ഹോച്ചിമിൻ, അന്റോണിയോ ഗ്രാംഷി തുടങ്ങിയവരുടെ നിരയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രതിഭാശാലിയായ വിപ്ലവകാരിയാണ് സഖാവ് ഇ എം എസ് എന്നത് നാം ഇനിയും കൂടുതൽ മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി ചുവന്ന പൂക്കൾ..