പാലക്കാട്: താന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ ആണെന്ന കാര്യം യാഥാര്‍ഥ്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം വിമര്‍ശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ പേടിച്ച് വീട്ടില്‍ ഇരിക്കുന്നവരല്ല ഞങ്ങളെന്നും മന്ത്രി പറഞ്ഞു. പരിഹസിക്കുന്നവര്‍ക്ക് ചായയോ ബിരിയാണിയോ വാങ്ങിക്കൊടുക്കാനാണ് തോന്നാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നും സംസാരിക്കാറില്ലെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
'എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സഭ നല്ല രീതിയിൽ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താൽപ്പര്യവുമില്ല. കെകെ രമയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. വാച്ച് ആൻഡ് വാർഡുകൾക്ക് ക്രൂരമായ മർദ്ദനമേറ്റ സാഹചര്യമുണ്ട്. ആർഎസ്എസ് ഏജന്റുമാരായി കോൺഗ്രസിലെ ചില നേതാക്കൻമാർ പ്രവർത്തിക്കുന്നുണ്ടോ എന്നത് മതനിരപേക്ഷ കോൺഗ്രസ് പരിശോധിക്കണം. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയത്തെ അങ്ങനെ തന്നെ നേരിടാനുള്ള മാന്യത കാണിക്കണം' - മുഹമ്മദ് റിയാസ് പറഞ്ഞു.