കണ്ണൂര്‍: താന്‍ പറഞ്ഞത് സഭയുടെ അഭിപ്രായമല്ലെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. റബ്ബറിന്‍റെ വില ഒരു നിസാര പ്രശ്നമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തോന്നുമായിരിക്കും. പക്ഷെ മലയോര കര്‍ഷകര്‍ക്ക് അത് നിസ്സാര പ്രശ്നമായി തോന്നില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണെന്നും സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി മാത്രമല്ല കര്‍ഷകരെ സഹായിക്കുന്ന ഏതു മുന്നണിയേയും പിന്തുണയ്ക്കുമെന്നും ബിഷപ്പ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിജെപിയെ സഹായിക്കുമെന്നല്ല ഞാന്‍ പറഞ്ഞത്. കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി നയം രൂപിക്കാന്‍ സാധിക്കുക ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ്. അതു കൊണ്ടാണ് റബ്ബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബ്ബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് ഇവിടുത്തെ മലയോര കര്‍ഷകര്‍ പറഞ്ഞത്. കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ഒരു പാർട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ല. ബിജെപി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ല. കേരളത്തില്‍ ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബ്ബറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് സമാനകളില്ലാത്ത പ്രതിസന്ധിയാണ്. ഇത് രാഷ്ട്രീയ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സഭയ്ക്ക് ആരോടും അയിത്തമില്ല. അയിത്തമെന്നത് പണ്ടേ കേരളത്തിൽനിന്ന് പടിയിറങ്ങിപ്പോയതാണ്' - ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
അതേസമയം, ബിഷപ്പിന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളം പിടിക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷത മാത്രമാണ് ബിജെപിക്കുള്ള ബദല്‍ രാഷ്ട്രീയം. ഏതെങ്കിലും തുറപ്പു ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ടന്നും എം വി ഗോവിന്ദന്‍ തുറന്നടിച്ചിരുന്നു.