തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില മുന്നൂറായി ഉയര്‍ത്തിയാല്‍ ബിജെപിക്ക് ഒരു എംപിയുമില്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്നും അത് ക്രൈസ്തവര്‍ക്കുതന്നെ അറിയാമെന്നും എം ബി രാജേഷ് പറഞ്ഞു. പുളളിപ്പുലിയുടെ ശരീരത്തിലുളള പുളളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ലെന്നും ആര്‍എസ്എസും ബിജെപിയും ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പാംപ്ലാനി രംഗത്തെത്തി. ബിജെപിയെ സഹായിക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും കേന്ദ്രസര്‍ക്കാര്‍ സഹായിച്ചാലും സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കര്‍ പിന്തുണക്കില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട് പറഞ്ഞു. പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്നതുപോലുളള നടപടിയാണതെന്നും റബ്ബര്‍വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും പോള്‍ തേലക്കാട് കൂട്ടിച്ചേർത്തു.