മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹായി ഗോൾഡി ഭായ് എന്ന ഗോൾഡി ബ്രാർ ആണ് മെയിൽ അയച്ചത്. നടന്റെ അസിസ്റ്റന്റിന്റെ മെയിലിലേക്കാണ് സന്ദേശം അയച്ചത്. ബിഷ്ണോയിയുടെ ജീവിത ലക്ഷ്യം സൽമാനെ കൊല്ലുകയാണെന്ന് സന്ദേശത്തിൽ പറയുന്നു. നടന്‍റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാൽക്കർ ആണ് ഭീഷണി സന്ദേശത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടത്. ഇതിനുപിന്നാലെ സല്‍മാന്‍ ഖാന്‍റെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ ശക്തമാക്കി.
അതേസമയം, സല്‍മാന്‍ ഖാന്‍റെ സുരക്ഷ കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ പരിപാടികളില്‍ മാറ്റം വരുത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. കുറച്ച് ദിവസത്തേക്ക് ആള്‍കൂട്ടമുള്ള പരിപാടികള്‍ ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സൽമാൻ നായകനായ കിസി കാ ഭായ് കിസി കി ജാൻ സിനിമ ഏപ്രിലിൽ റിലീസ് ചെയ്യും. ഇതിന്‍റെ പ്രമോഷന്‍ പരിപാടികള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി.
കൃഷണ മൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും എ.ബി.പി ന്യൂസി'ന് നല്‍കിയ അഭിമുഖത്തില്‍ ലോറന്‍സ് ബിഷ്ണോയി പറഞ്ഞിരുന്നു. കൃഷണമൃഗത്തെ വേട്ടയാടി കൊന്ന സല്‍മാന്‍ ഖാന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ഇതിന്‍റെ അനന്തരഫലം നടന്‍ അനുഭവിക്കേണ്ടി വരും. സല്‍മാന്‍ ഖാനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ തനിക്ക് പണം അല്ല വേണ്ടതെന്നും ലോറന്‍സ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നടന് വീണ്ടും ഇ മെയില്‍ വഴി വധഭീഷണി ലഭിച്ചത്.
1998ലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സൽമാൻ രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.