ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും ബി ആര്‍ എസ് നേതാവുമായ കവിത ഇഡിയ്ക്ക് മുന്‍പില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ടെങ്കിലും കവിത ഹാജരായിരുന്നില്ല. പകരം ബി.ആർ.എസ് ജനറൽ സെക്രട്ടറി സോമഭാരത് ഇ ഡി ഓഫിസില്‍ എത്തി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ കൈമാറുകയായിരുന്നു. ഇതിനുപിന്നാലെ മാര്‍ച്ച് 20 ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.
കവിതയ്ക്കൊപ്പം ബി ആര്‍ എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് ഇ ഡിയുടെ വിശദീകരണം. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലില്‍ അടച്ചതിനുപിന്നാലെയാണ് കവിതയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിരിക്കുന്നത്.
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയാണ് നിര്‍ദേശിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മദ്യ നയക്കേസില്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവം വിവാദമായതോടെ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പിൻവലിക്കുകയും ചെയ്തു.