കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് സിനിമയുടെ സംവിധാനത്തില്‍ പിഴവുകള്‍ സംഭവിച്ചുവെന്ന് ബി ഉണ്ണികൃഷ്‌ണന്‍. ആറാട്ട് തന്‍റെ സോണിലുള്ള സിനിമ ആയിരുന്നില്ല. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി തിരക്കഥാകൃത്ത് ഉദയ കൃഷണ തന്നെ സമീപിക്കുകയായിരുന്നുവെന്ന് 'ഫിലിം കമ്പാനിയന്' നല്‍കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
'ഒരു മുഴുനീള സ്പൂഫ് ആണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്. മോഹൻലാലിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുകയാണെങ്കിൽ രസകരമായിരിക്കുമെന്ന് തോന്നി. ഇത് വേറൊരു നടനോട് പോയി പറഞ്ഞാൽ ഒരുപക്ഷേ അവർ സമ്മതിക്കില്ല. ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പക്ഷേ ആ സ്പൂഫ് ഘടകം സിനിമയിൽ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങൾക്ക് തെറ്റ് പറ്റിയത്. മാത്രമല്ല പെട്ടന്ന് നെയ്യാറ്റിന്‍കര ഗോപന്‍ ഒരു ഏജന്റ് ആണെന്ന് പറഞ്ഞത് പ്രേക്ഷകര്‍ക്ക് ബാലിശയമായി തോന്നി. അതുകൊണ്ട് ആറാട്ടുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ട്രോളുകള്‍ അംഗീകരിക്കേണ്ടതാണ്' - ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വളരെ പ്രതീക്ഷയോടെ റിലീസിനെത്തി സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് മോഹന്‍ലാലിന്റെ ആറാട്ട്. തിയേറ്റര്‍, ഒടിടി റിലീസിന് ശേഷം ചിത്രം പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിനിമയുടെ സംവിധാനത്തില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ തുറന്നുപറയുന്നത്.
ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, നേഹ സക്‌സേന, ജോണി ആന്റണി, സായ് കുമാര്‍, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വിജയ് ഉലകനാഥാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രാഹുല്‍ രാജാണ് ചിത്രത്തില്‍ സംഗീത സംവിധാനം. സജീഷ് മഞ്ചേരി, ആര്‍ഡി ഇല്ലുമിനേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ആറാട്ട് നിര്‍മ്മിച്ചത്.