കൊവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ കനത്ത ശിക്ഷ നൽകുന്ന ഓർഡിനൻസുമായി തമിഴ്നാട്. സംസ്കാരം തടഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകി. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
കൊവിഡ് ബാധിതനെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡോക്ടറുടെ സംസ്കാരം ചെന്നൈയിൽ നാട്ടുകാർ തടഞ്ഞിരുന്നു. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാർ അടിച്ചു തകർക്കുകയും ബന്ധുക്കളെ മർദ്ദിക്കുകയും ചെയ്തു. സംഭവം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയത്. തൊട്ടു പിന്നാലെയാണ് കർശന നടപടികളുള്ള ഓർഡിനൻസ് തമിഴ്നാടു സർക്കാറും കൊണ്ടുവന്നത്. സംസ്കാരം തടയുന്നവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി കരുതൽ തടങ്കലിൽ വെക്കാൻ പൊലീസിനോട് നിർദ്ദേശം നൽകിയിരുന്നു.