അമൃത്സര്‍: ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന് പങ്കാളിയുടെ വൈകാരികമായ കത്ത്. ചെയ്യാത്ത കുറ്റത്തിനാണ് സിദ്ദു ശിക്ഷിക്കപ്പെട്ടതെന്നും ഓരോ ദിവസവും നിങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും നവജ്യോത് കൗര്‍ ട്വീറ്റ് ചെയ്തു. താന്‍ ക്യാന്‍സര്‍ ബാധിതയാണെന്നും നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ വലിയ വേദനയാണ് താന്‍ അനുഭവിക്കുന്നതെന്നും നവജ്യോത് കൗര്‍ പറഞ്ഞു.
'ചെയ്യാത്ത കുറ്റത്തിനാണ് നിങ്ങള്‍ ജയിലിൽ കഴിയുന്നത്. ഓരോ ദിവസവും പുറത്ത് നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ വലിയ വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്. നിനക്ക് വീണ്ടും നീതി നിഷേധിക്കപ്പെടുകയാണ്. ക്യാന്‍സര്‍ അതിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇന്ന് ഒരു ശാസ്ത്രക്രിയയ്ക്ക് വിധേയമാവുകയാണ്. ആരെയും കുറ്റപ്പെടുത്തുന്നില്ല. എല്ലാം ദൈവത്തിന്‍റെ പദ്ധതിയാണ്' - നവജ്യോത് കൗര്‍ പറഞ്ഞു.
1988ൽ ഡിസംബർ 27ന് റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ പട്യാല സ്വദേശി ഗുർനാം സിംഗിനെ മര്‍ദ്ടിച്ചെന്നും അയാള്‍ പിന്നീട് മരണപെട്ടുവെന്നുമാണ് സിദ്ദുവിനെതിരായ കേസ്. തെളിവുകളുടെ അഭാവവും സംശയത്തിന്റെ ആനുകൂല്യവും ചൂണ്ടിക്കാട്ടി 1999 സെപ്റ്റംബർ 22-ന് പട്യാലയിലെ സെഷൻസ് കോടതി സിദ്ദുവിനെയും കൂട്ടാളികളെയും വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് മരിച്ചയാളുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലായിരുന്നു സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.