തിരുവനന്തപരം: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍ എം എല്‍ എ. രാഹുല്‍ ഗാന്ധി ഒരു ചൂണ്ടുപലകയാണെന്നും ജാഗ്രത വേണമെന്നും ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം എല്‍ എ തന്‍റെ നിലപാട് വ്യക്തമാക്കിയത്. മോദി സമുദായത്തെ അവഹേളിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത മാനനഷ്ട കേസിലാണ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഗുജറാത്ത് മുന്‍ മന്ത്രിയും ബി ജെ പി എം എല്‍ എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.
'മഹാത്മാ ഗാന്ധിയുടെയും കൽബുർഗിയുടെയും, ഗോവിന്ദ് പൻസാരയുടെയും ഗൗരി ലങ്കേഷിൻ്റെയും, ഗ്രഹാം സ്റ്റെയിൻസിൻ്റെയും അദ്ദേഹത്തിൻ്റെ മക്കളുടെയും, ഇഹ്സാൻ ജഫ്രിയുടെയും മുഹമ്മദ് അഖ്ലാഖിൻ്റെയും, സഫ്ദർ ഹാഷ്മിയുടെയും എം.എഫ് ഹുസൈൻ്റെയും ബിൽക്കീസ് ബാനുവിൻ്റെയും ടീസ്റ്റയുടെയും അവസ്ഥ നമുക്ക് വരാതിരിക്കാൻ പരമേശ്വരനോട് പ്രാർത്ഥിക്കാം. റബറിന് മുന്നൂറല്ല മൂന്ന് ലക്ഷം കിട്ടിയിട്ടെന്താ കാര്യം? ഫാഷിസ്റ്റ് ഭരണകൂടത്തിൻ കീഴിൽ വായ മൂടിക്കെട്ടിയതഴിക്കാൻ വക്കീൽ ഫീസിന് പോലും അത് തികയില്ല. 2025 ആകുമ്പോഴേക്ക് സ്വാതന്ത്ര്യത്തിൻ്റെ അവസാന ജാലകവും നമ്മുടെ മുന്നിൽ കൊട്ടിയടക്കപ്പെട്ടേക്കാം. രാഹുൽ ഒരു ചൂണ്ടുപലകയാണ്. ജാഗ്രതൈ' - ജലീല്‍ പറഞ്ഞു.
കര്‍ണാടകയിലെ കൊലാറില്‍ 2019 ല്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശമാണ് കേസിനാധാരം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെ പരാമര്‍ശിച്ചുകൊണ്ട് എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന് പേര് വന്നത് എന്നായിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചത്. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ വാദം.